Connect with us

Editorial

കുട്ടികളെ സ്‌ക്രീന്‍ അഡിക്‌ഷനിൽ നിന്ന് രക്ഷിക്കണം

Published

|

Last Updated

കൊവിഡ് മഹാമാരി ഏറ്റവും ക്രൂരമായ ആഘാതമേല്‍പ്പിച്ചത് ഏത് മേഖലയിലെന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം കുട്ടികളുടെ പഠനത്തില്‍ എന്നായിരിക്കും. ഒരു അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കാലം അവര്‍ക്ക് നഷ്ടപ്പെട്ടു. മറ്റൊന്നു കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ക്ലാസ് മുറി നല്‍കുന്ന സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും ചലനാത്മകതയുടെയും വലിയ സാധ്യതകള്‍ അടഞ്ഞു. ഓരോ ദിനവും പുതുപുത്തനായി അനുഭവപ്പെടുന്ന സ്‌കൂള്‍ ദിനങ്ങള്‍ക്ക് പകരം വീടിനകത്തെ ഇത്തിരി സ്‌ക്രീനില്‍ തെളിയുന്ന പാഠങ്ങളുടെ വിരസതയിലേക്ക് കുട്ടികള്‍ എടുത്തെറിയപ്പെട്ടു. അധ്യാപകനും ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്. ഈ നില എത്രകാലം തുടരുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിച്ചേക്കുകയെന്ന മുന്നറിയിപ്പുകള്‍ക്കിടെ ക്ലാസ് മുറിയിലേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ച് ചിന്തിക്കാന്‍ ഒരിക്കലും സര്‍ക്കാര്‍ തയ്യാറാകില്ല. അത്തരം സാഹസങ്ങള്‍ക്ക് മുതിരണമെന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. ഇതൊരു അനിവാര്യതയാണ്.

ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തുന്നത്. അത് ഒരിക്കലും സമ്പര്‍ക്ക ക്ലാസിന് പകരമല്ല. അതുകൊണ്ട് ഡിജിറ്റല്‍ ക്ലാസുകളുടെ ഒരു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സമഗ്രമായ പഠനം നടത്തി ഏറ്റവും അനുയോജ്യമായ രീതിയിലേക്ക് ഈ സംവിധാനത്തെ പരിവര്‍ത്തിപ്പിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളില്‍ എന്തൊക്കെ ആഘാതങ്ങളാണ് ഇത്തരം ക്ലാസുകള്‍ ഉണ്ടാക്കുന്നതെന്ന് ആഴത്തില്‍ പഠിക്കണം. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രകണ്ട് ആകര്‍ഷകമാക്കിയാലും കുട്ടികള്‍ക്ക് അത് ആസ്വാദ്യകരമാകുന്നില്ലെന്നത് വസ്തുതയാണ്. അത് ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന വിദഗ്ധരുടെയോ കുഴപ്പമല്ല. ഈ സംവിധാനത്തിന്റെ തന്നെ കുഴപ്പമാണ്. വലിയ മാനസിക സമ്മര്‍ദമാണ് ഈ ക്ലാസുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് ഇ ആര്‍ ടി) തിരുവനന്തപുരം ഗവ. വനിതാ കോളജിലെ മനഃശാസ്ത്ര വിഭാഗവുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പ്രൈമറി വിഭാഗം കുട്ടികളില്‍ മൂന്നില്‍ രണ്ട് പേരും ഡിജിറ്റല്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ വിമുഖതയാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ് അനുഭവത്തില്‍ നിന്നാണ് ഈ സര്‍വേയിലെ ഫലം എന്നതിനാല്‍ അത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ചെറിയ കുട്ടികളേക്കാള്‍ ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി ക്ലാസുകളിലുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവരും ഈ സമ്പ്രദായത്തോട് വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്ലാസുകളുടെ കൃത്യതയോ മേന്‍മയോ അല്ല പ്രശ്‌നം. അധ്യാപകരുമായി നേരിട്ടുള്ള ബന്ധം, സഹപാഠികളുമായുള്ള കൂട്ട്, വീടിന് പുറത്തുള്ള പഠനാന്തരീക്ഷം ഇവയെല്ലാം കുട്ടികള്‍ കൊതിക്കുന്നു. പരിമിതമായ നിലയിലാണെങ്കിലും സമ്പര്‍ക്ക ക്ലാസുകളിലേക്ക് സാധ്യമാകുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ നീങ്ങണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ ഡിവൈസിന്റെ പ്രശ്‌നം ഇപ്പോഴും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്തവര്‍, വൈദ്യുതി കണക്‌ഷന്‍ പോലുമില്ലാത്തവര്‍ ഇന്നും ഏറെയുണ്ട്. ആദ്യ ഘട്ടത്തേക്കാള്‍ ഈ പ്രശ്‌നത്തെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. അതിന് സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഉദാരമതികളായ വ്യക്തികളും സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ, തദ്ദേശ ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തി. ആദിവാസി വിഭാഗത്തിന് ആദ്യ പരിഗണന നല്‍കി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ ക്ലാസുകളുടെ ദൈര്‍ഘ്യം ഒരു പ്രശ്‌നമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങളില്‍ ഒരു ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ മണിക്കൂര്‍ നീളുന്ന ഡിജിറ്റല്‍ ക്ലാസുകളാണ് നടന്നുവരുന്നത്. ഇതു കൂടാതെ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന ഡിജിറ്റല്‍ സ്വകാര്യ ട്യൂഷനുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ദൈര്‍ഘ്യം പരമാവധി രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കുട്ടികളില്‍ കണ്ണു വേദന, കഴുത്തു വേദന, തലവേദന, മുതുക് വേദന, പൊണ്ണത്തടി തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. പഠന മാനസിക സമ്മര്‍ദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസ കുറവ് എന്നിവ വളരെ പ്രധാനമാണെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് എസ് എ ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡീഷനല്‍ പ്രൊഫസറും ചൈല്‍ഡ് സൈക്യാട്രിസ്റ്റുമായ ഡോ. ജയപ്രകാശ് നിരീക്ഷിക്കുന്നു.

സ്‌ക്രീന്‍ അഡിക്‌ഷന്‍ ആണ് ഡിജിറ്റല്‍ ക്ലാസുകള്‍ സൃഷ്ടിക്കാനിടയുള്ള ഏറ്റവും ഗുരുതരമായ പ്രശ്‌നം. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ മാത്രമായി അകപ്പെടുന്ന അവസ്ഥയാണത്. മിണ്ടാട്ടം നിലക്കും. ഫോണ്‍ വാങ്ങിവെക്കാന്‍ ശ്രമിച്ചാല്‍ അക്രമകാരിയാകും. ക്ലാസ് കഴിഞ്ഞാലും ഫോണില്‍ തന്നെ തുടരും. ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും. വിനോദ സൈറ്റുകളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുക. ചിലപ്പോള്‍ അത് അശ്ലീല സൈറ്റുകളിലേക്കും എത്തും. ഇത് കണ്ടുപിടിക്കാന്‍ വശമില്ലാത്ത രക്ഷിതാക്കള്‍ ഒരു വശത്ത്. കണ്ടുപിടിച്ചാല്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ നിസ്സഹായരാകുന്നവര്‍ മറുവശത്ത്. ഡിജിറ്റല്‍ അപകടങ്ങളില്‍ പെടുന്നതും വിരളമല്ല.

ഏതായാലും വിക്‌ടേഴ്‌സ് ചാനല്‍ വഴി നല്‍കിവന്ന കേന്ദ്രീകൃത ക്ലാസുകളോടൊപ്പം കുട്ടികളുടെ സ്വന്തം അധ്യാപകര്‍ നയിക്കുന്ന സെഷനുകള്‍ തുടങ്ങിയത് ശരിയായ ചുവടുവെപ്പാണ്. സ്‌ക്രീന്‍ അഡിക്‌ഷനെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഇതിനായി വിദഗ്ധരുടെ ക്ലാസുകള്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കേണ്ടതാണ്. ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കളും വീട്ടിലെ മറ്റ് മുതിര്‍ന്നവരും കുട്ടികള്‍ക്ക് മാതൃകയാകണമെന്നതാണ് ഏറ്റവും പ്രധാനം. ഓരോ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത് കുടുംബത്തില്‍ നിന്നുള്ള പാഠങ്ങളാണല്ലോ. ഇക്കാര്യത്തിലും ഓരോ കുടുംബവും ധാര്‍മിക മൂല്യങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് പ്രസരിപ്പിക്കണം. നമ്മുടെ പെരുമാറ്റച്ചട്ടം നമ്മള്‍ തന്നെയുണ്ടാക്കണം.