Ongoing News
ഹൈദരാബാദ് ഞെട്ടിച്ചെങ്കിലും വിജയം മുംബൈക്ക് തന്നെ
ചെന്നൈ | ബാറ്റിംഗിലും ബോളിംഗിലും സണ്‍റൈസേഴ്‌സ് ഹൈദരാദാബാദ് ഞെട്ടിച്ചെങ്കിലും ഐ പി എല്‍ ഒമ്പതാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന് 13 റൺസ് വിജയം. എതിരാളികളായ മുംബൈ ഇന്ത്യന്‍സിനെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഹൈദരാബാദിന് സാധിച്ചു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി.
ഓപണര്‍മാരായ ഡികോക്കും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയതെങ്കിലും പിന്നാലെ വന്നവര്‍ തിളങ്ങാതെ പോകുക മാത്രമല്ല വിക്കറ്റ് വേഗത്തില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഡികോക്ക് 39 ബോളില്‍ 40ഉം രോഹിത് ശര്‍മ 25 ബോളില്‍ 32ഉം റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ കീരണ്‍ പൊള്ളാര്‍ഡ് ആണ് മികച്ചു നിന്നത്. അതില്ലായിരുന്നെങ്കില്‍ മുംബൈക്ക് 150 റണ്‍സും എടുക്കാന്‍ സാധിക്കുമായിരുന്നില്ല.
22 ബോളില്‍ പൊള്ളാര്‍ഡ് 35 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 10, ഇശാന്‍ കിഷന്‍ 12, ഹര്‍ദിക് പാണ്ഡ്യ ഏഴ്, ക്രുണാല്‍ പാണ്ഡ്യ മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഹൈദരാബാദിനായി വിജയ് ശങ്കര്‍, മുജീബുര്‍റഹ്മാന്‍ രണ്ട് വീതവും ഖലീല്‍ അഹ്മദ് ഒന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും നല്ല തുടക്കമേകി. വാര്‍ണര്‍ 34 ബോളില്‍ 37ഉം ബെയര്‍സ്‌റ്റോ 22 ബോളില്‍ 43ഉം റണ്‍സെടുത്തു. ഒരു വേള തകർച്ചയിലേക്ക് നീങ്ങിയ ഹൈദരാബാദിന് വിജയ് ശങ്കര്‍ ആണ് ഭേദപ്പെട്ട സ്കോർ നൽകിയത്. വിജയ് 25 ബോളിൽ 28 റൺസെടുത്തു. മനീഷ് പാണ്ഡെ രണ്ട്, വിരാട് സിംഗ് 11, അഭിഷേക് ശർമ രണ്ട്, അബ്ദുസ്സമദ് ഏഴ്, റാശിദ് ഖാൻ പൂജ്യം, ഭുവനേശ്വർ കുമാർ ഒന്ന്, മുജീബുർറഹ്മാൻ ഒന്ന്, ഖലീൽ അഹ്മദ് ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ ഒന്ന് വീതവും ട്രെന്റ് ബൗൾട്ട്, രാഹുല്‍ ചാഹര്‍ എന്നിവർ മൂന്ന് വീതവും വിക്കറ്റെടുത്തു.