Connect with us

Kerala

ഇടത് മുന്നണിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് സമവായമായില്ല

Published

|

Last Updated

തിരുവനന്തപുരം  | സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് ഇടതുമുന്നണിയില്‍ സമവായമായില്ല. പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിന് നല്‍കുന്ന സീറ്റുകളിലെ അവ്യക്തതയാണ് പ്രതിസന്ധി തീര്‍ക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അതേ സമയം ജനതാദള്‍ എസിനും ജെഡിഎസിനും നാലുവീതവും എന്‍സിപിക്ക് മൂന്നു സീറ്റുകളിലുമാണ് ലഭിക്കുകയെന്നാണ് സൂചന. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

കഴിഞ്ഞ തവണ 27 സീറ്റുകളില്‍ മത്സരിച്ച സിപിഐക്ക് ഇത്തവണ സീറ്റുകളുടെ എണ്ണം കുറയും.നിലവിലെ സീറ്റുകളായ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുമ്പോള്‍ അതേ ജില്ലകളില്‍ പകരം സീറ്റുകള്‍ വേണമെന്നാണ് സിപിഐ നിലപാട്. പൂഞ്ഞാറോ ചങ്ങനാശേരിയോ ആണ് കാഞ്ഞിരപ്പള്ളിക്ക് പകരം ആവശ്യപ്പെടുന്നത്. ഇരിക്കൂറിനു പകരം കണ്ണൂരും.

കൂത്തുപറമ്പ്, വടകര, കല്‍പറ്റ സീറ്റുകള്‍ സംബന്ധിച്ച് എല്‍ജെഡിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കന്‍കേരളത്തില്‍ വേണമെന്ന ആവശ്യത്തിലാണ് എല്‍ജെഡി. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദള്‍ എസിന്. സി കെ നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്. എന്‍സിപിക്ക് കോട്ടക്കല്‍ ഉള്‍പ്പെടെ മൂന്നു സീറ്റുകള്‍ ലഭിക്കും. കുട്ടനാടോ, എലത്തൂരോ വെച്ചുമാറണമെന്ന ആവശ്യവും സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഇക്കുറി തിരുവനന്തപുരം സീറ്റുമാത്രമാണ് ലഭിക്കുക. അതേ സമയം കേരളാകോണ്‍ഗ്രസ് എമ്മുമായി നാളെ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചക്കുശേഷമേ സീറ്റുവിഭജനത്തില്‍ അന്തിമതീരുമാനമാകൂ.

---- facebook comment plugin here -----

Latest