Connect with us

International

പ്രതിഷേധ ചൂടറിഞ്ഞു; സ്വകാര്യത നയം നടപ്പാക്കുന്നത് വാട്‌സ്ആപ് നീട്ടിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രതിഷേധ ചൂടറിഞ്ഞതോടെ സ്വകാര്യത നയം നടപ്പാക്കുന്നത് വാട്ട്‌സ്ആപ് മേയ് 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ ആപിനെതിരെയുണ്ടായ കനത്ത പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്‌സ്ആപ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ്ആപിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ വാട്‌സ്ആപ് വിട്ടിരുന്നു. സിഗ്‌നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്‌സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
ഫോണ്‍ നന്പറോ വാട്ട്‌സ്ആപ്പ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫേസ് ബുക്കിനോ മറ്റുള്ളവര്‍ക്കോ ചോര്‍ത്തിനല്‍കില്ലെന്നും വാട്‌സ് ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്‌സ്ആപിന്റെ പുതിയ വിശദീകരണം.