International
മുൻ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഷോട്ട് പുട്ട് വെങ്കല മെഡല്‍ ജേതാവ് യുഎസില്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍| ഇന്ത്യയുടെ മുന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഷോട്ട് പുട്ട് വെങ്കല മെഡല്‍ ജേതാവ് ഇഖ്ബാല്‍ സിംഗ് യു എസില്‍ അറസ്റ്റില്‍. ഭാര്യയേയും മാതാവിനെയും കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഭാര്യയേയും മാതാവിനെയും കൊലപ്പെടുത്തിയ വിവരം 62കാരനായ സിംഗ് തന്നെയാണ് പെന്‍സുല്‍വാനിയ പോലീസിനെ വിളിച്ചറിയിച്ചത്.
സംഭവം അറിഞ്ഞ് റോക്ക് വുഡ് റോഡിനടുത്തുള്ള താമസ സ്ഥലത്തെത്തിയ പോലീസ് സിംഗിനെ രക്തത്തില്‍ കുളിച്ച് നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തമായി ശരീരത്തില്‍ മുറിവേല്‍പ്പിച്ച നിലയിലായിരുന്നു സിംഗ്. തൊട്ടടുത്തായി രണ്ട് യുവതികളുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നുവെന്നും ഭാര്യയേയും മാതാവാനിെയും കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
കൊലപാതക കുറ്റം ചുമത്തിയ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. അദ്ദേഹം അഭിഭാഷകനെ നിയമിച്ചതായി സൂചനയില്ലെന്നും പോലീസ് പറഞ്ഞു. അദ്ദേഹത്തെ ചികിത്സക്കായി ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇരുവരെയും കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിംഗിന് ഇതുവരെയും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും എന്താണ് ഇങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
1983ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലാണ് സിംഗ് വെങ്കല മെഡല്‍ നേടിയത്. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അദ്ദേഹം ടാക്‌സി കാര്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അമേരിക്കയില്‍ എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.