Eranakulam
ഹാർബറുകൾ നിശ്ചലമാകും: ട്രോളിംഗ് നിരോധം നാളെ അർധരാത്രി മുതൽ

മട്ടാഞ്ചേരി | സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധത്തിന് നാളെ അർധരാത്രി മുതൽ തുടക്കമാകും. ഇതോടെ സംസ്ഥാനത്തെ ഹാർബറുകൾ നിശ്ചലമാകും. സംസ്ഥാനത്ത് 4,200 ഓളം ബോട്ടുകളാണുള്ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് അവസാനം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രോൾ നെറ്റ് ബോട്ടുകളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനെ തുടർന്ന് നിലവിൽ നാട്ടുകാരായ തൊഴിലാളികളെ വെച്ച് പരിമിതമായ ബോട്ടുകൾ മാത്രമാണ് കടലിൽ പോകുന്നത്. പേഴ്‌സിൻ നെറ്റ് ബോട്ടുകളിൽ ജോലി ചെയ്യുന്നവർ നാട്ടുകാരായതിനാൽ ഈ ബോട്ടുകളും കടലിൽ പോകുന്നുണ്ട്. ഗിൽനെറ്റ് ബോട്ടുകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്‌നാട് കുളച്ചൽ സ്വദേശികളായതിനാൽ നിലവിൽ ഈ ബോട്ടുകളും കടലിൽ പോകുന്നില്ല.നിലവിൽ കടലിൽ പോകുന്ന ട്രോൾ നെറ്റ്, പേഴ്‌സിൻ ബോട്ടുകൾ നാളെ വൈകിട്ടോടെ ഹാർബറുകളിലെത്തും.
പരമ്പരാഗത മത്സ്യയാനങ്ങൾക്ക് സംസ്ഥാന തീര പരിധിയിൽ മത്സ്യബന്ധനം നടത്താൻ അനുവാദമുണ്ട്. ഇതര സംസ്ഥാന ബോട്ടുകൾ ഭൂരിഭാഗവും ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബോട്ടുകളിലെ തൊഴിലാളികൾക്ക് പുറമേ ഹാർബറുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളും നിരോധന കാലയളവിൽ പട്ടിണിയിലാകും.
ഹാർബറുകളിലെ ഡീസൽ ബങ്കുകൾ, കായലോര ബങ്കുകൾ എന്നിവ അടച്ചിടും. ഇന്ന് രാത്രിയോടെ ഈ ബങ്കുകളുടെ പ്രവർത്തനം നിർത്തും. നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത യാനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകൾക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട ബങ്കുകളും പ്രവർത്തിക്കും. ഇതിനായി മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പറഞ്ഞു.
ഇന്ന് ട്രോളിംഗ് നിരോധം സംബന്ധിച്ച് ഹാർബറുകളിൽ അറിയിപ്പ് നൽകും. മൂന്ന് ബോട്ടുകൾ തീരത്ത് നിരീക്ഷണം നടത്തും. അധികമായി നാല് സീ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. അനുവദിക്കപെട്ട കായലോര ബങ്കുകളിൽ നിന്ന് യന്ത്രവത്കൃത ബോട്ടുകൾ ഡീസൽ നൽകാൻ പാടില്ല.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ കോസ്റ്റ്ഗാർഡ് കപ്പലും ഹെലികോപ്റ്ററും പെട്രോളിംഗ് നടത്തും.