Connect with us

Covid19

ലോകത്ത് 24 ലക്ഷത്തില്‍പ്പരം പേര്‍ കൊവിഡിന്റെ പിടിയിലമര്‍ന്നു; 1,65,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകത്ത് 24 ലക്ഷത്തില്‍പ്പരം ജനങ്ങളെ ബാധിച്ചു. ലോകമാകെ ഇതുവരെ 165000 പേര്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും മരണ നിരക്കിലും രോഗവ്യാപനത്തിലും കുറവുള്ളതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചില യൂറോപ്യന്‍ രാജ്യങ്ങളും ഇറാനും അമേരിക്കയും ഇസ്‌റാഈലും ദക്ഷണി കൊറിയയുമടക്കമുള്ള രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തിതുടങ്ങി. പക്ഷെ അല്‍ജീരിയ , മൊറോക്കോ, ക്രൊയേഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നീട്ടി. നൈജീരിയന്‍ പ്രസിഡന്റിന്റ് ചീഫ് ഓഫ് സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചു.

അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി.

ആരാധനാലയങ്ങള്‍ക്കും കായിക മത്സരങ്ങള്‍ നടത്തുന്നതിനും ആണ് പ്രധാനമായും ദക്ഷിണ കൊറിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടന്‍ തുറന്ന് സമ്മതിച്ചു. 16000ത്തിലേറെ പേര്‍ മരിച്ച ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ ഏഴായിരത്തിലധികം പേര്‍ മരിച്ചുണ്ടാകാം എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഫ്രാന്‍സില്‍ 19000 പേര്‍ മരിച്ചു. ഇവിടെ കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോമുകളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും.

ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തു വിട്ട തടവുകാര്‍ക്ക് ഇറാന്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. ബ്രസീലിന് ശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് കൂടുതല്‍ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേര്‍ക്കാണ് പെറുവില്‍ കൊവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേര്‍ മരിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോളണ്ടില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ടര്‍ക്കിയിലാണ് ലോകത്ത് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 86ആയിരം പേര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന 1700 ഓളം കുടിയേറ്റക്കാരെ പനാമ സര്‍ക്കാര്‍ കാട്ടിനുള്ളിലെ ക്യാമ്പില്‍ പാര്‍പ്പിച്ചു.

Latest