Connect with us

Covid19

കൊവിഡ് 19 നിലവില്‍ നിയന്ത്രണ വിധേയം; ജാഗ്രത കൈവിടരുത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ നിലവില്‍ കൊവിഡ് 19 നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഇപ്പോള്‍ കൈവിട്ടു പോയിട്ടില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തുകയും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ലോകരാഷ്ട്രങ്ങളില്‍ രോഗാണുക്കള്‍ അതിവേഗതയിലാണ് പടരുന്നതെന്ന കാര്യം കണക്കിലെടുക്കണം. മറ്റു രാജ്യങ്ങളുടെ അനുഭവം വച്ച് ഏതൊരു ഘട്ടത്തിലും രോഗം പടര്‍ന്നേക്കും. രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വരുന്നവര്‍ കൂടുതലുള്ളതിനാല്‍ കേരളത്തെ സംബന്ധിച്ച് അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലത്തെ അതേ അവസ്ഥ തന്നെയാണുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ആര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 25603 പേരാണ് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതുതായി 57 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി 786671 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായിട്ടുണ്ട്. 2550 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2140 പേര്‍ക്ക് രാഗബാധയില്ലെന്നു വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്തെ നടപടികളെ പ്രശംസിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നല്ല നിലയില്‍ നടത്തുന്നതിന് അത് സഹായകമാകും. ജനജീവിതം സാധാരണ നിലയില്‍ തുടരാനാകണം. അതിനുള്ള സംവിധാനങ്ങള്‍ നേരത്തെ തന്നെ സ്വീകരിച്ചു വരുന്നുണ്ട്. അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം നാം കാണാതെ പോകരുത്. കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ പരിശോധനക്ക് വിധേയമാകാന്‍ ആളുകള്‍ തയാറാകണം. എന്നാല്‍, ചെറിയ അസുഖത്തിന് ആശങ്ക വേണ്ട.

ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിലവില്‍ വൈകിട്ട് വരെ ഒ പി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പ്രൈമറിയിലും വൈകിട്ട് വരെ ഒ പി ഉണ്ടാകണം. ഇവിടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനം എല്ലാ പഴുതുമടച്ച് ശക്തിപ്പെടുത്തും.

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളിലെ വിവിധ ആരാധനാലയങ്ങള്‍ അടച്ചിട്ടിട്ടുണ്ട്. ഇവിടെയും നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഇന്ന് മതസമുദായ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍ക്കാറിന്റെ ആശയം പങ്കുവച്ചിരുന്നു. നല്ല പ്രതികരണമാണ് അവരില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതപരമായ ചടങ്ങുകള്‍, പ്രാര്‍ഥനകള്‍, ആരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവ ഇപ്പോള്‍ നടത്തുന്നത് പ്രയാസകരമായ സാഹചര്യമുണ്ടാക്കും. ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ മതനേതാക്കന്മാര്‍ പൂര്‍ണ സഹകരണം ഉറപ്പു തന്നിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഉണ്ടാകില്ലെന്ന് അറിയിപ്പു പുറപ്പെടുവിച്ച ചില മുസ്‌ലിം പള്ളികളുടെ നടപടി ശ്ലാഘനീയമാണ്.

കൊവിഡ് ബാധിച്ചാല്‍ ആരോഗ്യമുള്ള വ്യക്തിക്ക് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ മറ്റുള്ളവരിലേക്കു രോഗം പകര്‍ത്തുന്നത് പ്രശ്‌നമുണ്ടാക്കും. നേരത്തെത്തന്നെ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മദ്‌റസകളിലെ പരീക്ഷകള്‍ നടക്കട്ടെ എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കൊടുങ്ങല്ലൂര്‍ ഭരണി പോലെ ആളുകള്‍ ഒരുപാട് കൂടുന്ന ഉത്സവ പരിപാടികള്‍ക്കും മറ്റും നിയന്ത്രണമുണ്ടാകേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഇടപെടലുകളോട് സഹകരിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കൊവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനു പദ്ധതിയുണ്ട്. ഭാവിയിലേക്കുള്ള തയാറെടുപ്പിന്റെ കൂടി ഭാഗമായാണിത്. അതിന് നിലവിലുള്ള ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും പുറമെയുള്ള കേന്ദ്രങ്ങള്‍ വേണം. വിവിധ ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയവ ഇതിനു സന്നദ്ധമായി മുന്നോട്ടു വന്നിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest