Socialist
എന്തു മാപിനി വെച്ച് അളക്കും ഈ ഭീകരതയെ ?
സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്!
മുസ്തഫാബാദില്‍ ഡല്‍ഹി സര്‍ക്കാറിനു കീഴില്‍ ആരംഭിച്ച അഭയാര്‍ത്ഥി ക്യാമ്പില്‍ മാര്‍ച്ച് മൂന്നിന് അഥവാ ആറാം ദിവസത്തെ പര്യടനത്തിനിടെയാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തിനു മുന്നില്‍ മുഹമ്മദ് ചോട്ടു എത്തുന്നത്. അദ്ദേഹത്തിന്റെ ജേഷ്ഠന്‍ അമ്പത്തിയെട്ടുകാരൻ അന്‍വറിനെ സംഘപരിവാരം കിരാതമായി അരുംകൊല ചെയ്യുകയിരുന്നു, അതും സ്വന്തം അനിയന്റെ മുന്നില്‍. കിഴക്കന്‍ ദില്ലിയിലെ കലാപമേഖലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറില്‍ നിന്നുള്ളവരാണിവര്‍. ഫെബ്രുവരി 24ന് കലാപം പൊട്ടിപ്പുറപ്പെട്ട ദിനം
പ്രദേശഞ്ഞെ മുസ്ലിം ഗല്ലികള്‍ക്ക് തീവെച്ച കലാപകാരികള്‍ അന്‍വറിനെ പിടിച്ചുകൊണ്ടുവന്നു വെടിയുതിര്‍ക്കുകയായിരുന്നു. തല ഉയര്‍ത്തിയതോടെ വീണ്ടും അടിച്ചു താഴെയിട്ടു. വെടിയേറ്റ് പിടയുന്ന ജീവനുമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതാണവരെ പ്രകോപിപ്പിച്ചത്. എന്നിട്ടും അരിശം തീരാതെ പിടയുന്ന ജീവനെ കത്തുന്ന തീയിലേക്കെടുത്തെറിഞ്ഞു. ചോട്ടുവിന് ബാക്കി ലഭിച്ചത് ജേഷ്ഠന്റെ ഇരുകാലുകള്‍ മാത്രം. ബാക്കിയെല്ലാം കത്തി തീര്‍ന്നിർന്നുവത്രേ.
ഈയൊരു ഭയാനകത മാത്രമല്ല, തൊട്ടടുത്ത അമുസ്ലിം സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ച ചോട്ടു ഇതെല്ലാം നേര്‍കാഴ്ചയില്‍ കണ്ടത് വിവരിക്കുമ്പോള്‍ ഉള്ളു പിടഞ്ഞുപോയി.
50 ഓളം ഭീകരര്‍ ധ്വംസനങ്ങളിലേര്‍പ്പെടുമ്പോള്‍ നിയമപാലകരെ മുപ്പതോളം തവണ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നിഷ്ഫലമായിരുന്നുവത്രേ,
നീതിയും നിയമപാലനവും നോക്കുകുത്തിയായിടത്ത് ചോട്ടുവിന് മാത്രം പ്രതീക്ഷ നല്‍കാനാരാണ്. ഇന്നീ നിമിഷം വരെ മൃതദേഹം തിരിച്ചുനല്‍കാത്ത, എഫ് ഐ ആര്‍ സ്വീകരിക്കാത്ത നിയമ വ്യവസ്ഥയില്‍ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു നില്‍ക്കുന്നൊരാളോട് മറുത്തെന്തു പറയാനാണ്?
മറ്റൊന്ന് മരിച്ചെന്നു തീറെഴുതിയ മുപ്പതുകാരന്‍ ഇമ്രാനാണ്. തലയില്‍ 40ല്‍ അധികം തുന്നുകളുണ്ട്. സാധരണപോലെ അന്നംതേടി കാലത്തിറങ്ങി യമുനാ വിഹാറിലെ ജോലിസ്ഥലത്തു നിന്നും വൈകീട്ട് മടങ്ങും വഴി സ്വന്തം ഗല്ലിയുടെ സമീപത്ത് വച്ചാണ് ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആശ്രിതരുടെ പക്കലേക്ക് നിറയെ ആശകളുമായി തിരച്ച ഒരു ചെറുപ്പക്കാരനുണ്ടോ കലാപവാര്‍ത്തകള്‍ അറിയുന്നു.
ക്രൂരമായ പ്രഹരമേറ്റ് ബോധമറ്റ ഇമ്രാനെ മരിച്ചെന്നു കരുതി അഴുക്കുചാലില്‍(നാല) തള്ളിയതാണ് ഭീകരര്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു കച്ചിത്തുരുമ്പിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
ആയുസ്സിന്റെ ബലം കൊണ്ടുമാത്രം അഴുക്കുചാലില്‍ വീഴാതെ ഓരത്തെ പുല്‍ത്തകിടിയലോ മറ്റോ തങ്ങി നിന്നത്രേ..
രാത്രിയുടെ യാമങ്ങളിലെപ്പോഴോ തിരികെ വന്ന ബോധവുമായി അയാള്‍ ജീവിതത്തിലേക്ക് തിരികെ നടന്നു. അക്രമികളുടെ ശ്രദ്ധയില്‍ പെടാത്ത തന്റെ വീട്ടില്‍ ഭയവിഹ്വലനായി കുടുംബത്തോടൊപ്പം ചോരയൊലിക്കുന്ന തലയോട്ടിയുമായി പതുങ്ങി നിന്ന ഇവരെ മൂന്നാം ദിനം വൈകീട്ടാണ് സായുധ സേന രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുന്നത്. ഈ സമയങ്ങളിലവര്‍ കടന്നുപോയ ഭീകരതയെ എന്തു മാപിനി വെച്ച് അളക്കും നമ്മള്‍. അവരിന്ന് കുടുംബസമേതം അല്‍ഹിന്ദ് ഹോസ്പിറ്റലിലെ ക്യാമ്പിലാണുള്ളത്. ഇങ്ങനെ ശിവ് വിഹാറിനും ബാബു നഗറിനും ഇടയിലായി ഒഴുകുന്ന സാമാന്യം വലിയ അഴുക്കുചാലില്‍ നിന്ന് കിട്ടിയ മൃതദേഹങ്ങള്‍ പറയും ദില്ലി കലാപത്തിന്റെ ക്രൂരകഥകള്‍.
സമപ്രായക്കാരനായ ദില്‍ഷാദിനും പറയാനുള്ളത് മരണമുഖത്തു നിന്നും ഓടിക്കയറിയ നിമിഷത്തെകുറിച്ചാണ്. നിര്‍മ്മാണതൊഴിലാളിയായ അദ്ദേഹം കൂട്ടുകാരായ അഞ്ചുപേരോടൊപ്പം പുറത്തുപോയി ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെയാണ് ശിവ് വിഹാറില്‍ വെച്ച് ക്രൂരമായ അക്രമത്തിനിരയാവുന്നത്. ആവുംവിധത്തില്‍ അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം ആരുടെയോ കാരുണ്യത്താല്‍ ജീവന്‍ രക്ഷിച്ചെടുക്കുകയായിരുന്നു. ഇരു കൈ കാലുകള്‍ക്കും തലക്കും മാരകമായി പരുക്കേറ്റ അദ്ദേഹത്തിനിനി പൂര്‍വ്വ തൊഴില്‍ മേഖലയിലേക്ക് മടങ്ങല്‍ അസാധ്യമാണ്.
ഇങ്ങനെ ജീവിതത്തിലെ സര്‍വ്വ സമ്പാദ്യവും കിടപ്പാടവും നഷ്ടമായി ജീവന്‍ മാത്രം തിരികെ ലഭിച്ചവരുടെ കദനകഥകള്‍ കേട്ട് മരവിച്ചിരിക്കുകയാണ്.
കലാപകാരികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍ച്ച സൗകര്യവും നല്‍കി നിഷ്‌ക്രിയമായി വര്‍ത്തിച്ച നിയമപാലകരെ ചൊല്ലി എന്ത് പ്രതീക്ഷയാണവര്‍ക്ക് പകര്‍ന്നു നല്‍കാനാവുക.