Connect with us

International

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് ജനപ്രതിനിധി സഭയില്‍ പാസായി; ഇനി സെനറ്റിലേക്ക്

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയത്തെ അനുകൂലിച്ച് 230പേര്‍ വോട്ട് ചെയ്തപ്പോള്‍197 പേര്‍ എതിര്‍ത്തു. പ്രമേയം ഇനി ഉപരി സഭയായ സെനറ്റ് പരിഗണിക്കും. സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാനാണ് സാധ്യത. എങ്കിലും ജനപ്രതിനിധി സഭയുടെ തീരുമാനം ട്രംപിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസമാണ് സെനറ്റിലെ വിചാരണ.

അധികാര ദുര്‍വിനിയോഗം, ഇംപീച്ച്‌മെന്റ് നടപടികള്‍ തടസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് പ്രസിഡന്റിനെതിരെ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഈ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇംപീച്ച്‌മെന്റ് നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. 1868 ഫെബ്രുവരി 24ന് ആന്‍ഡ്രൂ ജോണ്‍സണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ല്‍ റിച്ചാര്‍ഡ് നിക്സണ്‍ ഇംപീച്ച്മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബര്‍ 19ന് ബില്‍ ക്ലിന്റണ്‍ ഇംപീച്ചിന് വിധേയനായി.

അമേരിക്കക്കെതിരായ തുറന്ന യുദ്ധമാണിതെന്ന് പ്രമേയം പാസായ ശേഷം പ്രതികരിക്കവെ ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ ജനപ്രതിനിധി സഭയുടെ നടപടി എതിര്‍ പക്ഷം പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും നേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ ഉക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റമാണ് ട്രംപിനെതിരെ പ്രധാനമായും ആരോപിക്കപ്പെട്ടിട്ടുള്ളത്.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം പാസാവാന്‍ 216 പേരുടെ പിന്തുണ മതിയായിരുന്നു. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാന്‍ 67 പേരുടെ പിന്തുണ വേണം.

Latest