Connect with us

Kerala

ജോളി കസ്റ്റമര്‍ മാത്രം; വ്യക്തിപരമായ അടുപ്പമില്ല: ബ്യൂട്ടി പാര്‍ലര്‍ ഉടമ

Published

|

Last Updated

കോഴിക്കോട്: ബ്യൂട്ടിപാര്‍ലറിലെ കസ്റ്റമര്‍ മാത്രമാണ് ജോളിയെന്നും ഇവരുമായി കൂടുതല്‍ ബന്ധമില്ലെന്നും എന്‍ഐടി പരിസരത്തെ ബ്യൂട്ടിപാര്‍ലര്‍ ഉടമ സുലേഖ. എന്‍ ഐ ടിക്കടുത്ത് മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തില്‍ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രോഹിത് രംഗത്തെത്തിയിരുന്നു. ജോളിയും ബ്യൂട്ടിപാര്‍ലര്‍ ഉടമയും രാമകൃഷ്ണനും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.

ജോളി ബ്യൂട്ടിപാര്‍ലര്‍ ഉടമയല്ലെന്നും കസ്റ്റമര്‍ മാത്രമാണെന്നും ഉടമ സുലേഖ പറഞ്ഞു. എന്‍ ഐ ടിയിലെ അധ്യാപികയാണെന്നാണ് ജോളി പറഞ്ഞിരുന്നത്. വ്യക്തിപരമായ അടുപ്പം ഇല്ല. അധ്യാപിക എന്ന പരിഗണന നല്‍കിയിരുന്നു. ഭര്‍ത്താവ് റോയി മരിച്ച സമയത്ത് ജോളിയുടെ വീട്ടില്‍ പോയിരുന്നുവെന്നും സുലേഖ പറഞ്ഞു.2016ലാണ് മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്‍ മരിക്കുന്നത്.

ഭക്ഷണം കഴിച്ച് കിടന്ന പിതാവ് വെള്ളം കുടിക്കാന്‍ എഴുന്നേല്‍ക്കുകയും വെള്ളം കുടിച്ചയുടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്നും രോഹിത് പറഞ്ഞു. സാമ്പത്തിക ഇടപാടുകളില്‍ 55 ലക്ഷം രൂപയുടെ നഷ്ടം രാമകൃഷ്ണന് സംഭവിച്ചതായും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് രോഹിതിന്റെ ആവശ്യം.