Connect with us

Gulf

സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റും ഇടപെട്ടു; മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി

Published

|

Last Updated

റിയാദ്: മോഷണക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട് ഒമ്പത് മാസമായി ജയിലില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലതുകൈ മുറിച്ചു മാറ്റാനുള്ള കോടതി വിധി റദ്ദാക്കി. സഊദി അറേബ്യയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്കെതിരെ യുവാവ് സാമൂഹിക പ്രവര്‍ത്തകരുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അബഹയിലെ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബഞ്ച് കേസിനെ കുറിച്ച് പഠിക്കുകയും കൈപ്പത്തി മുറിച്ചുമാറ്റാനുള്ള ക്രിമിനല്‍ കോടതി വിധി റദ്ദാക്കി പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയുമായിരുന്നു.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള പ്രമുഖ സഊദി ഹോട്ടലിന്റെ ലോക്കറില്‍ നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട മുഴുവന്‍ തുകയും കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരീഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിച്ചത്.

സ്പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇയാള്‍ ജാമ്യം നിന്നിരുന്നു. കൊല്ലം സ്വദേശി തിരിച്ചുവരാതിരുന്നതോടെ സ്പോണ്‍സര്‍ 24000 റിയാല്‍ ഈടാക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇയാള്‍ നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയുമാണ് സ്പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. അറബി ഭാഷ വശമില്ലാത്തതും ഭയവും മൂലം കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

നാട്ടിലുള്ള മാതാവും സുഹൃത്തുക്കളും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മാതാവ് പറഞ്ഞു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ചാണ് കോണ്‍സുലര്‍ സംഘം നിവേദനം നല്‍കിയത്. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യല്‍ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് നല്‍കിയിരുന്നു.