Kerala
വാഗ്ദാനം നിറവേറ്റി എം എ യൂസുഫലി; കെ എം ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം കൈമാറി

തിരൂർ: കഴിഞ്ഞ ദിവസം ഐ എ എസ് ഉദ്യോ ഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ ലുലു ഗ്രൂപ്പ് പ്രതിനിധികൾ കുടുംബത്തെ ഏൽപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിന് തിരൂർ വാണിയന്നൂരിൽ ബഷീറിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അതാണിയായ ബഷീറിന്റെ മരണ വാർത്തായറിഞ്ഞയുടനെ എം എ യൂസുഫ് അലി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എം എ യൂസുഫ് അലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോ- ഓഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ചേർന്ന് ബഷീറിന്റെ ഭാര്യ ജസീലയുടെ പേരിലുള്ള 10ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകൾക്ക് കൈമാറി.
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും കുടുംബത്തെ സഹായിക്കുകയും ചെയ്ത എം എ യൂസുഫലിക്ക് ബഷീറിന്റെ
സഹോദരൻ അബ്ദുർറഹ്മാൻ കൃതജ്ഞതയാറിയിച്ചു.