Kannur
കണിക്കൊന്നയില്ലാതെ സ്ഥാനാർഥിക്ക് എന്ത് സ്വീകരണം
കണിക്കൊന്നയില്ലാതെ സ്ഥാനാർഥി സ്വീകരണമില്ലെന്ന് തന്നെ പറയാം. പര്യടനത്തിനെത്തുന്ന സ്ഥാനാർത്ഥികളെ വരവേൽക്കുന്നത് കണിക്കൊന്ന നൽകിയാണ്. വിഷുവും തിരഞ്ഞെടുപ്പും ഒത്തു വന്നതോടെയാണ് പ്രചാരണ രംഗം കണിക്കൊന്ന കീഴടക്കിയത്. മുൻകാലങ്ങളിൽ ഏപ്രിൽ മാസമാണ് കണിക്കൊന്ന പൂത്തിരുന്നതെങ്കിൽ ഏതാനും വർഷങ്ങളായി ജനുവരിയിലും ഫെബ്രുവരിയിലുമൊക്കെയാണ് പൂക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കണിക്കൊന്ന നേരം തെറ്റി പൂവിടുന്നതെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് കണിക്കൊന്ന സ്ഥാനാർഥികൾക്ക് ഐശ്വര്യമായി മാറുകയാണ്.
കണിക്കൊന്ന ഐശ്വര്യത്തിന്റെ പ്രതീകമായാണ് മലയാളികൾ വിശേഷിപ്പിക്കുന്നത്. സ്ഥാനാർഥികൾ പറയുന്നത് കണിക്കൊന്ന നൽകിയുള്ള വരവേൽപ്പ് ഏറെ സന്തോഷം പകരുന്നത് തന്നെയാണെന്നാണ്. ഈ അഭിപ്രായത്തിൽ കൊടിയുടെ നിറ വ്യത്യാസമൊന്നുമില്ല.
പല മണ്ഡലങ്ങളിലും കണിക്കൊന്നയില്ലാത്ത ഒരു സ്വീകരണ പരിപാടി പോലുമില്ലെന്നതാണ് സത്യം. സ്ഥാനാര്‍ഥികളെ സ്വീകരണ സ്ഥലത്തേക്ക് ജനങ്ങൾ വരവേൽക്കുന്നത് കണിക്കൊന്ന പൂക്കൾ സമ്മാനിച്ചാണ്.