Connect with us

Ongoing News

ലോര്‍ഡ്‌സില്‍ ഒപ്പമെത്താന്‍ ഇന്ത്യ

Published

|

Last Updated

ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം പോപെ

ലണ്ടന്‍: ഒപ്പത്തിനൊപ്പമെത്താന്‍ ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ആദ്യടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ ഇന്ന് ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്നത് ഒപ്പെത്താനാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇംഗ്ലീഷ് മണ്ണിലെ ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റില്‍ നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ട ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇശാന്ത് ശര്‍മയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ബൗളിങ് പ്രകടനത്തില്‍ ഇന്ത്യ ഇവിടെ ജയം പിടിച്ചെടുത്തിരുന്നു.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്. ബൗളര്‍ ഇശാന്ത് ശര്‍മയുടെ പ്രകടനത്തില്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുക. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം കൈയ്യെത്തും ദൂരത്തെത്തിച്ചിരുന്നു. എന്നാല്‍, ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദിത്വപരമായ പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. വിരാട് കോലി ഒഴികെയുള്ളവര്‍ പരാജയം വിരാട് കോലി ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും ഇംഗ്ലണ്ടില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വലിയൊരു അഴിച്ചുപണിക്ക് ഇന്ത്യ മുതിരാനും ഇടയില്ല. വിദേശ പിച്ചുകളില്‍ സ്ഥിരമായി പരാജയപ്പെടുന്ന ശിഖര്‍ ധവാനും കിട്ടിയ അവസരം മുതലെടുക്കാന്‍ കഴിയാത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യക്ക് ബാധ്യതയായി മാറുന്നു. ഇരുവര്‍ക്കും പകരക്കാര്‍ രണ്ടാം ടെസ്റ്റിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

സച്ചിന്റെ പ്രത്യേക ഉപദേശം

ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിരാശപ്പെടാതെ തിരിച്ചടിക്കണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കാനുള്ള ഉപദേശം. കോലി അടങ്ങാത്ത റണ്‍ദാഹം ഉപേക്ഷിക്കരുത്. എത്ര റണ്‍സ് നേടിയാലും അത് പോരെന്നാണ് തന്റെ അനുഭവത്തില്‍നിന്നും പറയാനുള്ളതെന്നും സച്ചിന്‍ പറഞ്ഞു. ബാറ്റിങ്ങില്‍ ഒരിക്കലും സ്വയം തൃപ്തിപ്പെടരുത് ആദ്യ ടെസ്റ്റില്‍ നന്നായി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, റണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ഉദാസീനത കാണിക്കരുത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരിക്കലും തൃപ്തനാകരുതെന്നാണ് തനിക്ക് പറയാനുള്ളത്. ബൗളര്‍മാര്‍ക്ക് ആകെ 10 വിക്കറ്റ് മാത്രമേ ലഭിക്കൂ. എന്നാല്‍, ബാറ്റ്‌സ്മാന്‍ന്മാര്‍ക്ക് എത്രവേണമെങ്കിലും പോകാന്‍ കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.

രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനാകുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ പ്രതീക്ഷ. ഇതിനായി ഒരു ബൗളറെ ഒഴിവാക്കി ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിദേശ പിച്ചുകളില്‍ ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യും. തോല്‍വിയില്‍ നിരാശരാകാതെ തങ്ങളില്‍ തന്നെ വിശ്വസിച്ചാല്‍ ടീമിന് തിരിച്ചുവരാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

അതിനിടെ ഈ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ രംഗത്തു വന്നു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം പ്രവചനം നടത്തിയത്. ഇംഗ്ലണ്ട് നേടും അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നാണ് ഹുസൈന്റെ പ്രവചനം.
പരമ്പര ഇംഗ്ലണ്ട് 3-2നു സ്വന്തമാക്കുമെന്നാണ് തന്റെ ്രപ്രവചനമെന്ന് അദ്ദേഹം പറയുന്നു. ഒന്നാംടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച ഇന്ത്യ ഇനിയുള്ള മല്‍സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.