Connect with us

Kerala

കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്നു സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

Published

|

Last Updated

കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്നു സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം “പ്രതിച്ഛായ”. ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകര്‍ക്കാന്‍ മാണി തയാറായില്ല. ഇതാണോ അദ്ദേഹം ചെയ്ത കുറ്റം? ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ത്യാഗം ചെയ്തിട്ടുണ്ടോ? മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ധനമന്ത്രിയുമായിരുന്ന കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരനാണ് വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്. എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പിന്നീട്, തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും സുധാരകന്‍ വിശദീകരിച്ചെങ്കിലും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു നീക്കം സത്യമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസും വ്യക്തമാക്കുന്നത്.

മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം കുറ്റപ്പെടുത്തുന്നുണ്ട്.