Connect with us

Gulf

യു.എ.ഇയിലത്തെിയ ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ സന്ദര്‍ശനം സമാപിച്ചു

Published

|

Last Updated

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ക്ഷണപ്രകാരം യു.എ.ഇയിലത്തെിയ ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ സന്ദര്‍ശനം സമാപിച്ചു. മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെയാണ് സുരേഷ് പ്രഭു യു.എ.ഇയിലുണ്ടായിരുന്നത്.

ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനുമായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വളര്‍ത്തുന്നതിനെ സംബന്ധിച്ച് ഇരുവരും കൂടിയാലോചിച്ചു. റെയില്‍വേ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അടിസ്ഥാന വികസന മേഖലകളില്‍ യു.എ.ഇ നിക്ഷേപം നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
സാംസ്‌കാരികവിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബൂദബി കീരീടാവകാശിയുടെ കാര്യാലയ ചെയര്‍മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബൂദബി നിക്ഷേപ അതോറിറ്റി ഡയറക്ടറുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, മുബാദല നിക്ഷേപ കമ്പനി ഖല്‍ദൂന്‍ ആല്‍ മുബാറക് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.

മസ്ദര്‍ സിറ്റി സന്ദര്‍ശിച്ച സുരേഷ് പ്രഭു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളെ കണ്ടു. ഇന്ത്യന്‍ റെയില്‍വേ രംഗത്ത് പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ദുബൈയില്‍ “മിഡിലീസ്റ്റ് റെയില്‍ 2017” സമ്മേളനത്തില്‍ മന്ത്രി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചിരുന്നു. ദുബൈയിലെയും അബൂദബിയിലെയും പ്രമുഖ നിക്ഷേപകരുമായും വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ റെയില്‍വേയില്‍നിന്നുള്ള ഉന്നത പ്രതിനിധി സംഘവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Latest