Connect with us

Gulf

സൗദിയില്‍ നിയമം ലംഘിച്ച 1,117 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ അടച്ചു പൂട്ടി

Published

|

Last Updated

ദമ്മാം: സൗദിയില്‍ നിയമം ലംഘിച്ച 1,117 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ മന്ത്രാലയ ഇടപെടല്‍ മൂലം അടച്ചു പൂട്ടി. 174 ഷോപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സാമൂഹ്യ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ 1,809 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കെതിരെ മറ്റു നടപടികളും എടുത്തിട്ടുണ്ട്. 2016 സെപ്തംബര്‍ രണ്ടിനും 2017 ജനുവരി രണ്ടിനും ഇടയിലെ പരിശോധനയില്‍ സഊദിവല്‍കരണ നിയമങ്ങള്‍ കര്‍ശനമായും പാലിച്ച 41,879 ഷോപ്പുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

100 ശതമാനവും സ്വദേശികളായിരിക്കണം ഈ രംഗത്ത് എന്നതാണ് നിയമം. ഇത് ഇന്ത്യക്കാരടക്കമുള്ള വിദേശി തൊഴിലാളികളെ സാരമായി ബാധിച്ചിട്ടിണ്ട്. ഈസ്‌റ്റേണ്‍ പ്രൊവിന്‍സില്‍ 3,081 കടകളിലും, മക്ക പ്രവിശ്യയില്‍ 2,442 കടകളിലും റിയാദില്‍ 1,957 കടകളിലും ഇതിനകം പരിശോധന പൂര്‍ത്തിയാക്കി. നടപടികള്‍ നേരിടാതിരിക്കാന്‍ പൂര്‍ണമായും സ്വദേശികവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് സമൂഹ തൊഴില്‍ വികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി പരിശോധന മേധാവി ഡോ. മുഹമ്മദ് അല്‍ ഫാലിഹ് അറിയിച്ചു. നിയമം ലംഘിക്കുന്നവരെക്കുറിച്ച് ഈ വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 19911 ലേക്ക് അറിയിക്കാനും അല്‍ ഫാലിഹ് ആവശ്യപ്പെട്ടു.