Connect with us

First Gear

സ്‌കാനിയ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നുള്ള കെ എസ് ആര്‍ ടി സി സ്‌കാനിയ ഗരുഡ മഹാരാജ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ട് നാലിന് തിരുവനന്തപുരത്തു നിന്നുള്ള മൈസൂര്‍ സ്‌കാനിയ പുറപ്പെട്ടതോടെയാണ് തലസ്ഥാനത്തെ ഗരുഡ മഹാരാജാക്കന്മാരുടെ യാത്ര ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മംഗലാപുരം, കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് ആരംഭിച്ചത്. തമ്പാനൂരില്‍ നിന്നും വൈകീട്ടു നാലിന് പുറപ്പെടുന്ന മംഗലാപുരം സ്‌കാനിയ അടുത്ത ദിവസം രാവിലെ 4.50ന് മംഗലാപുരത്തെത്തും.

അന്ന് വൈകീട്ട് 5.30ന് മംഗലാപുരത്തുനിന്നും തിരിച്ചും സര്‍വീസ് നടത്തും. ഈ സര്‍വീസ് തൊട്ടടുത്ത ദിവസം രാവിലെ 6.30ഓടെ തമ്പാനൂരില്‍ തിരിച്ചെത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് വഴിയാണ് സര്‍വീസ്. 861 രൂപയാണു തിരുവനന്തപുരം മംഗലാപുരം നിരക്ക്. വൈകീട്ട് ആറിനാണ് കോയമ്പത്തൂര്‍ സര്‍വീസ് തമ്പാനൂരില്‍ നിന്നും യാത്രയാരംഭിക്കുന്നത്. രാത്രി 11.55ന് കോയമ്പത്തൂരില്‍ എത്തുന്ന രീതിയിലാണു സര്‍വീസ്.

കോയമ്പത്തൂരില്‍നിന്നും രാവിലെ അഞ്ചിന് മടക്കയാത്രയാരംഭിക്കുന്ന വണ്ടി ഉച്ചക്കു 12.55ന് തമ്പാനൂരില്‍ തിരിച്ചെത്തും. 571 രൂപയാണു തിരുവനന്തപുരം കോയമ്പത്തൂര്‍ ചാര്‍ജ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് വഴിയാണു സര്‍വീസ്. രാത്രി എട്ടിനു തമ്പാനൂരില്‍ നിന്നും പുറപ്പെടുന്ന മൈസൂര്‍ സ്‌കാനിയ അടുത്ത ദിവസം രാവിലെ 8.30ന് മൈസൂരിലെത്തും. അന്ന് വൈകീട്ട് 6.45നാരംഭിക്കുന്ന മടക്കായാത്ര തൊട്ടടുത്ത ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്തെത്തും.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി വഴി എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. 881 രൂപയാണ് തിരുവനന്തപുരം മൈസൂര്‍ നിരക്ക്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്നതിനായി തിരുവനന്തപുരം – മംഗലാപുരം, തിരുവനന്തപുരം – മൈസൂര്‍ റൂട്ടുകളില്‍ രണ്ട് സ്‌കാനിയ ബസുകള്‍ വീതം അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നു സര്‍വീസ് നടത്തുന്ന രണ്ട് ബസുകളടക്കം ഏഴ് സ്‌കാനിയ ബസുകളാണ് ഇപ്പോള്‍ സര്‍വീസിലുള്ളത്.

കെ എസ് ആര്‍ ടി സിയുടെ ഗരുഡ മഹാരാജ ശ്രേണിയില്‍പ്പെട്ട സ്‌കാനിയ ബസുകളുടെ ആദ്യ സര്‍വീസ് കഴിഞ്ഞ തിങ്കളാഴ്ച ആലപ്പുഴയില്‍ നിന്നും ബംഗലൂരുവിലേക്ക് ആരംഭിച്ചിരുന്നു. കന്നി യാത്രയില്‍ത്തന്നെ 56000 രൂപയുടെ റെക്കോഡ് കലക്ഷനും ഈ സര്‍വീസ് സ്വന്തമാക്കിയിരുന്നു. ഗരുഡ മഹാരാജയുടെ സര്‍വീസുകള്‍ വിഷു ദിനത്തില്‍ ആരംഭിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാല് ദിവസം വൈകുകയായിരുന്നു. ഗരുഡ മഹാരാജ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നു ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ സ്‌കാനിയ സര്‍വീസുകളേക്കാള്‍ കുറഞ്ഞ നിരക്കാണ് ഗരുഡ മഹാരാജ സര്‍വീസില്‍ ഇടാക്കുന്നത്.

18 ബസുകളാണു സ്വീഡിഷ് കമ്പനിയായ സ്‌കാനിയയുമായി കരാര്‍ ഒപ്പിട്ട് കെ എസ് ആര്‍ ടി സി വാങ്ങിയത്. 18 ബസുകളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ശേഷിക്കുന്ന ബസുകള്‍ ഉപയോഗിച്ചു പൂനെ, പോണ്ടിച്ചേരി, പുട്ടപ്പര്‍ത്തി അടക്കമുള്ള സര്‍വീസുകള്‍ ആരംഭിക്കാനാണു കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്. പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കാന്‍ വൈകുന്നത്.

Latest