Connect with us

Gulf

ഖത്വറിന് കടല്‍ കനിയുന്നത് 80 ശതമാനം മത്സ്യം

Published

|

Last Updated

ദോഹ: രാജ്യത്തെ മത്സ്യ ആവശ്യത്തിന്റെ 80 ശതമാനം നിറവേറ്റാന്‍ പ്രാദേശിക മത്സ്യലഭ്യതയിലൂടെ സാധിച്ചെന്ന് ഫിഷറീസ് വകുപ്പ്. ഖത്വറിലെ വാര്‍ഷിക മത്സ്യ ഉത്പാദനം 12000- 14000 ടണ്‍ ആണ്. 20 ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. സാല്‍മന്‍ അടക്കമുള്ള ഖത്വറില്‍ കാണപ്പെടാത്ത ഇനം മത്സ്യങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.
ഏപ്രില്‍, മെയ് മാസങ്ങളിലാണ് കൂടുതല്‍ മത്സ്യങ്ങള്‍ ലഭിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് സഈദ് അല്‍ മുഹന്നദി അറിയിച്ചു. ജി സി സി രാഷ്ട്രങ്ങളില്‍ ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കിയതുമായി ബന്ധപ്പെട്ട വര്‍ക്‌ഷോപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സസ്റ്റെയ്‌നബ്ള്‍ മാനേജ്‌മെന്റ് ഓഫ് ഫിഷറീസ് റിസോഴ്‌സസ് എന്ന ഖത്വറിലെ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു വര്‍ക്‌ഷോപ്പ്. ഖത്വറിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതില്‍ ഡാറ്റാബേസ് സംവിധാനത്തിന് വളരെ പ്രാധാന്യമുണ്ട്. അളവ് കണക്കാക്കി മത്സ്യ ഇനങ്ങളെയും അവ പിടിക്കാന്‍വേണ്ട ബോട്ടുകളെയും തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. രാജ്യത്ത മൊത്തം മത്സ്യ സമ്പത്തിന്റെ 90 ശതമാനം തിരഞ്ഞെടുക്കുന്നതില്‍ സംവിധാനം വിജയിച്ചിട്ടുണ്ട്. കാര്യക്ഷമമായ ആവാസവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുകയെന്നതാണ് പദ്ധതിയുടെ ആത്യന്തികലക്ഷ്യം. ഉത്തരവാദ മത്സ്യബന്ധന പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള മത്സ്യബന്ധനമാണ് നടത്തുക. 2012ല്‍ അവതരിപ്പിച്ച സമഖ് വെബ് ഡാറ്റാബേസാണ് അവലംബിക്കുന്നത്. പ്രധാന മത്സ്യയിനങ്ങളെ സംബന്ധിച്ച കണക്കുകളും വിവരങ്ങളും സമഖ് വെബ് സമാഹരിച്ച് നിരന്തരം വിശകലന വിധേയമാക്കുന്നുണ്ട്.