Connect with us

National

അസഭ്യം പറച്ചിലാണോ രാഷ്ട്രീയത്തിന്റെ പുതിയ മാനദണ്ഡമെന്ന് ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: അസഭ്യം പറച്ചിലാണോ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ മാനദണ്ഡമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തനിക്കെതിരെ ഉയര്‍ന്ന ഡി ഡി സി എ അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ടാണ് ജെയ്റ്റ്‌ലി ഈ ചോദ്യമുന്നയിച്ചത്. കെജ്‌രിവാളും കോണ്‍ഗ്രസും തനിക്കെതിരെ അസഭ്യവും വൃത്തിഹീനവുമായ വാക്കുകള്‍ ഉപയോഗിച്ചുവെന്ന് അദ്ദേഹം തന്റെ ബ്ലോഗില്‍ ആരോപിച്ചു. തന്നെ ഭീരുവെന്നും മാനസിക രോഗിയെന്നുമൊക്കെയാണ് കെജ്‌രിവാള്‍ വിളിച്ചത്. രാജ്യത്തെ മറ്റേതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ രാജ്യമാകമാനം കുഴപ്പങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമായിരുന്നു. ഡല്‍ഹി സര്‍ക്കാറും അതിന്റെ പിന്തുണക്കുന്നവരും രാജ്യത്തെ രാഷ്ട്രീയ സംസാര നിലവാരം താഴ്ത്തിയിരിക്കുകയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
പദവികളിലിരിക്കുന്നവര്‍ സംയമനം പാലിക്കേണ്ടതുണ്ട്. അസഭ്യ പ്രയോഗങ്ങള്‍ നടത്തുകയല്ല വേണ്ടത്. തെറ്റിനെ അസഭ്യത്തോടൊപ്പം അവതരിപ്പിക്കുന്നത് സത്യത്തിന് പകരമാകില്ല. അസഭ്യ പ്രയോഗങ്ങള്‍ വോട്ടാകുമെന്നാണ് ഡല്‍ഹിയില്‍ ആം ആദ്മിയുടെ വിജയത്തോടെ കോണ്‍ഗ്രസ് ധരിച്ചുവെച്ചിരിക്കുന്നത്. ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് അഴിമതിയില്‍ തന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലിമെന്റ് സ്തംഭിപ്പിച്ച കോണ്‍ഗ്രസിനെയും ജെയ്റ്റ്‌ലി ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്. നെഹ്‌റു അടിത്തറ പാകിയ സംസ്‌കാരം കോണ്‍ഗ്രസിന്റെ പുതിയ നേതാക്കള്‍ ക്ഷയിപ്പിക്കുകയാണെന്നാണ് ജെയ്റ്റ്‌ലിയുടെ വിമര്‍ശം.