Connect with us

National

വെള്ളപ്പൊക്കത്തില്‍ മാതാവിന്റെ മൃതദേഹവുമായി 20 മണിക്കൂര്‍

Published

|

Last Updated

ചെന്നൈ: ചെന്നൈ വെള്ളത്തിലമര്‍ന്നപ്പോള്‍ ഒരു സ്ത്രീ അവരുടെ മാതാവിന്റെ മൃതദേഹവുമായി തനിച്ചുകഴിഞ്ഞത് 20 മണിക്കൂര്‍. ഒടുവില്‍ അയല്‍പ്പക്കത്തെ ഒരു സ്ത്രീ വാര്‍ത്താ ചാനലിലൂടെ അഭ്യര്‍ഥന നടത്തിയതോടെയാണ് ഇവര്‍ക്ക് സഹായമെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് അശോക് നഗറിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സ്ത്രീ മരിച്ചത്. കൂടെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും റോഡുകളില്‍ വെള്ളം കയറിയതിനാല്‍ സാധിച്ചില്ല. ഇതിനിടെ, സമീപ വീടുകളില്‍ നിന്നും അപ്പാര്‍ട്ടുമെന്റില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയിത്തുടങ്ങിയിരുന്നു. പക്ഷേ, മാതാവിന്റെ മൃതദേഹവുമായി സ്ത്രീ വെള്ളം കയറിത്തുടങ്ങിയ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പിറ്റേന്ന് അയല്‍ക്കാരി വിളിച്ചുപറയും വരെ ആരും ഇക്കാര്യം ശ്രദ്ധിച്ചതേയില്ല. തന്റെ അറിവില്‍ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന്, അമ്പത് വര്‍ഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.