Ongoing News
മുന്‍ വി സിയെ ഉള്‍പ്പെടെ പ്രോസിക്യൂട്ട് ചെ
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനക്കേസില്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. മുന്‍ വി സിയും പി വി സിയുമടക്കം ഏഴ് പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാമെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉടന്‍ വിജ്ഞാപനമിറക്കും.
മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ പ്രൊ വൈസ് ചാന്‍സലര്‍, മുന്‍ രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് തന്റെ അനുമതി ആവശ്യമില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം അറിയിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
ഗവര്‍ണറോട് അനുമതി ചോദിച്ചെങ്കിലും അതാവശ്യമില്ലെന്നും ഉചിതമായ നടപടി സര്‍ക്കാറിന് തന്നെ സ്വീകരിക്കാമെന്നും നിര്‍ദേശിച്ച് രാജ്ഭവന്‍ ഫയല്‍ മടക്കുകയായിരുന്നു. ഇതോടെയാണ് വിജ്ഞാപനമിറക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്. വി സിയായിരുന്ന എം കെ രാമചന്ദ്രന്‍ നായര്‍, പ്രൊ വി സി. വി ജയപ്രകാശ് എന്നിവര്‍ക്ക് പുറമെ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റംഗങ്ങളായ എ എ റശീദ്, ബി എസ് രാജീവ്, കെ എ ആന്‍ഡ്രു, എം പി റസല്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും. അസിസ്റ്റന്റ് നിയമനത്തിനായി നാല്‍പ്പതിനായിരം പേര്‍ പരീക്ഷ എഴുതിയെങ്കിലും ഉത്തരക്കടലാസ് നശിപ്പിച്ചുവെന്നും താത്്പര്യമുള്ളവരെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കിയെന്നുമായിരുന്നു കേസ്.
ലോകായുക്തയും ഹൈക്കോടതി നിയോഗിച്ച കമ്മീഷനും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ നടപടി. അനുമതി ലഭിച്ച സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കും. അഴിമതി നിരോധനവും ഐ പി സി പ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തും. അഴിമതി നിരോധന നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു പുറമെ ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുഷ്ടലാക്കോടെ തെറ്റായ രേഖയുണ്ടാക്കി ലാഭം ഉണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
സാക്ഷി മൊഴികളും കുറ്റപത്രവും കൂടി ഏതാണ്ട് എണ്ണൂറ് പേജോളം വരും. സര്‍വകലാശാലാ ഉദ്യോഗസ്ഥരടക്കം നൂറോളം പേരുടെ സാക്ഷിമൊഴികളാണ് ക്രൈം ബ്രാഞ്ച് ശേഖരിച്ചത്. തിരുവനന്തപുരത്തു നിന്നാണ് കൂടുതല്‍ പേര്‍ക്ക് നിയമനം ലഭിച്ചതെങ്കിലും കണ്ണൂര്‍ വരെയുള്ളവര്‍ക്ക് ജോലി ലഭിച്ചിരുന്നു. ഇവര്‍ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എഴുത്തു പരീക്ഷയില്‍ മുന്നില്‍ വന്നവരും അഭിമുഖവേളയില്‍ സ്വാധീനം ചെലുത്തിയാണ് പട്ടികയില്‍ ഇടംപിടിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.
സ്വാധീനമുള്ളവര്‍ക്കാണ് അഭിമുഖത്തിന് 25ല്‍ ഇരുപതും അതിലധികവും മാര്‍ക്ക് കിട്ടിയത്. അങ്ങനെയുള്ളവര്‍ക്കേ ജോലി ലഭിച്ചിട്ടുള്ളൂ. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗം പേരും സി പി എം നേതാക്കളുടെ ബന്ധുക്കളോ സംഘടനാ നേതാക്കളുടെ അടുപ്പക്കാരോ ആണ്. ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു.
നിയമനം റദ്ദാക്കാനും പകരം പരീക്ഷ നടത്താനും ലോകായുക്ത നിര്‍ദേശിച്ചു. ഇതിനെതിരെ സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് കോടതി നേരിട്ട് റിട്ട. ജഡ്ജി എന്‍ സുകുമാരന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലും ലോകായുക്തയുടെ വിധിയെ ശരിവെക്കുന്ന കണ്ടെത്തലുകളിലാണ് എത്തിച്ചേര്‍ന്നത്.
യ്യും