Gulf
സൗഹൃദ സ്മരണകളോടെ ജമാല്‍ ഹാജി ഇനി പഴയങ്ങാടിയില്‍
ദുബൈ: നിരവധി ഓര്‍മകള്‍ ബാക്കിവെച്ചാണ് ജമാല്‍ ഹാജി പഴങ്ങാടിയിലേക്ക് യാത്ര തിരിക്കുന്നത്. 36 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഏറ്റവും വലിയ സമ്പാദ്യമായി ഹാജി കാണുന്നത് പണ്ഡിതന്മാരോടും സയ്യിദന്മാരുമുള്ള അടുപ്പം തന്നെ.
കണ്ണൂര്‍ ജില്ലയിലെ പഴങ്ങാടി ബീച്ച് റോഡ് സ്വദേശിയായ ജമാല്‍ ഹാജി 1977ലാണ് യു എ ഇയിലെത്തിയത്. ദുബൈയിലെ ഒരു വര്‍ഷം വിവിധ ജോലി ചെയ്ത് 1978ലാണ് അബുദാബിയില്‍ എത്തുന്നത്. അഡ്‌നോക്കിന്റെ നിയന്ത്രണത്തിലുള്ള തക്‌രീറില്‍ ചേര്‍ന്ന അദ്ദേഹം വിവിധ വകുപ്പുകളിലായാണ് പിരിയുന്നതുവരെ ജോലി ചെയ്തത്.
മര്‍കസുസ്സഖാഫത്തുസുന്നിയ്യ, മഅ്ദിന്‍, ജാമിഅ സഅദിയ്യ, അല്‍ മഖറുസുന്നിയ്യ, സിറാജുല്‍ ഹുദ, മാട്ടൂല്‍ മന്‍ശഅ് എന്നീ കമ്മിറ്റികളുടെ സഹകാരിയാണ്. നാല് മക്കളില്‍ രണ്ട് മക്കളുടെ ദാരുണ മരണം പണ്ഡിതന്മാരുമായുള്ള അടുപ്പം കൊണ്ട് ഹാജിയെ തളര്‍ത്തിയില്ല. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ കല്യാണം കഴിഞ്ഞു. സിംഗപ്പൂരിലെയും മലേഷ്യയിലെയും പ്രമുഖ സിയാറത്ത് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായത് ജീവിതത്തിലെ വലിയ പുണ്യമായി ഹാജി കരുതുന്നു. നാട്ടിലെത്തിയാലും സുന്നി പ്രവര്‍ത്തന രംഗത്ത് കര്‍മനിരതനാവാനാണ് ആലോചന.