Ongoing News
ആദിവാസി യുവതിയെ കൊന്നത് ഷോക്കേല്‍പ്പിച്ച്; പ്രതി റിമാന്‍ഡില്‍
പുല്‍പ്പള്ളി: ഗര്‍ഭിണിയായ യുവതിയെ കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭ്യമായി.
യുവതിയെ കാമുകനും അയല്‍വാസിയുമായ പാക്കം നരിവയല്‍ വീട്ടില്‍ വിഷ്ണുവിന്റെ മകന്‍ടി വി ശ്രീജു (26) ഷോക്കടിപ്പിച്ച് കൊന്ന ശേഷം വനത്തില്‍കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അംബികയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: പാക്കം നരിവയല്‍ കോളനിയിലെ രാജുവിന്റെ മകള്‍ അംബിക ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മൂന്ന് വയസ്സുള്ള കുട്ടിയുമായി താമസിച്ചു വരികയായിരുന്നു. അംബികയുമായി അടുപ്പത്തിലായ പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും അതുവഴി എട്ട് മാസം ഗര്‍ഭിണിയുമായിരുന്നു. ഏഴ് മാസം തികയുമ്പോഴാണ് ശ്രീജുവിനോട് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അംബികവെളിപ്പെടുത്തുന്നത്. ബി സി എ ബിരുദ ധാരിയായ ശ്രീജു നാണക്കേട് ഭയന്ന് അംബികയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം അംബികയുടെകോളനിക്ക് സമീപമുള്ള കാവല്‍ പുരയില്‍ വെച്ച് ഷോക്കടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഈ മാസം നാലിന് ശ്രീജു അംബികയെയും കൂട്ടി പറശിനിക്കടവിലേക്ക് യാത്ര പോയി. എന്നാല്‍, ഹോട്ടലില്‍ മുറി കിട്ടാതായതോടെഇവിടെ വെച്ച് കൊല്ലാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. പിറ്റേ ദിവസം അവിടെന്നും അംബികയെയും കൂട്ടി മടങ്ങിയെത്തിയ ശ്രീജു മാനന്തവാടിയില്‍ വെച്ച് കണ്ടുമുട്ടണമെന്ന് പറഞ്ഞ് അംബികയുമായി പിരിയുകയായിരുന്നു. ആറിന് ഇരുവരും മാനന്തവാടിയിലെത്തുകയും അവിടെ വെച്ച് ഫസ്റ്റ്‌ഷോ സിനിമ കണ്ട ശേഷം മാനന്തവാടിയില്‍ നിന്ന് രാത്രി 8.45ഓടെ മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് കോളനിക്ക് സമീപമുള്ള കാവല്‍ പുരയിലെത്തിയ ഇരുവരും ലൈംഗികമായിബന്ധപ്പെടുകയും ഉറങ്ങുകയുമായിരുന്നു. ഉറക്കത്തിലായ അംബികയെ നേരത്തെ കരുതിവെച്ചിരുന്ന അലുമിനിയം കമ്പിയെടുത്ത് കാലില്‍ ചുറ്റിയ ശേഷം മുളന്തോട്ടിഉപയോഗിച്ച് കാവല്‍പ്പുരക്ക് സമീപത്തുള്ള വൈദ്യുതി ലൈനില്‍കൊളുത്തുകയുമായിരുന്നു. അംബിക ഷോക്കേറ്റ് പിടഞ്ഞ് കരഞ്ഞിട്ടും വക വെക്കാത്ത ശ്രീജുമരിക്കുന്നത് വരെ നോക്കിനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് വനത്തോട് ചേര്‍ന്ന് കുഴിയെടുത്ത ശേഷം അംബികയെ ചുമന്നുകൊണ്ട് വന്ന് കുഴിച്ചുമൂടി. ശേഷം ഒമ്പതിന ്‌കോഴിക്കോട്ടെത്തി നേരത്തെ കൈക്കലാക്കിയ അംബികയുടെ സിംകാര്‍ഡ് ഫോണിലിട്ട് ബീച്ചില്‍ വെച്ച് പരിചയപ്പെട്ട ഒരു കൈനോട്ടക്കാരിയെ കൊണ്ട് അംബികയെന്ന വ്യാജേനപുല്‍പ്പള്ളി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, ഷാഫി എന്നയാളുടെ കൂടെകോഴിക്കോട്ടാണെന്നും കുറച്ച് ദിവസം കഴിഞ്ഞെ മടങ്ങിയെത്തൂ എന്നും പറയിപ്പിച്ചു. തുടര്‍ന്ന് താന്‍ അംബികയാണെന്നും, കോഴിക്കോടാണുള്ളതെന്നും ഇപ്പോള്‍തിരിച്ചുവരില്ലെന്നും തന്നെ കാണാത്തതില്‍ ശ്രീജുവിന് പങ്കൊന്നുമില്ലെന്നും കാണിച്ച് കത്തെഴുതി അംബികയുടെ അമ്മക്ക് കോഴിക്കോട് നിന്നും പോസ്റ്റ് ചെയ്യുകയും ചെയ്തു. പത്താം തീയതി രാവിലെ വീട്ടില്‍ തിരിച്ചെത്തിയ പ്രതി ഉച്ചയോടെ അംബികയെ കുഴിച്ചിട്ടതിന് സമീപം ആളു കൂടുന്നത് കണ്ട് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെത്തിയ പ്രതി പോലീസ് പിന്തുടരുന്നുണ്ടെന്നസംശയത്തെ തുടര്‍ന്ന് സംസ്ഥാനം വിടാന്‍ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്. ശ്രീജു നേരത്തെ സോളാര്‍ പാനല്‍ കേസിലും, മോഷണം, അടിപിടിക്കേസുകളും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മാനന്തവാടിഡി വൈ എസ് പി. എ ആര്‍ പ്രേംകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം. രഹസ്യമായി നടത്തിയ നീക്കത്തിനൊടുവില്‍ 11നാണ് പുല്‍പ്പള്ളി സി ഐ കെ വിനോദ്മുരളീധരന്‍, സതീഷ്‌കുമാര്‍, ജോജോ ജോസഫ്, കണ്ണൂര്‍ എസ് പിയുടെ സ്‌ക്വാഡ് അംഗമായ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ താവക്കര ബസ്റ്റാന്റില്‍ നിന്നും പ്രതിയെപിടികൂടിയത്. പോലീസുകാരായ സുലൈമാന്‍, സുനില്‍, ശേഖരന്‍, അബ്ബാസ്, അനില്‍ കോമത്ത്, മോന്‍സി, എ എസ് ഐ പ്രേംജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സൈബര്‍ സെല്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരില്‍ നിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളും കേസന്വേഷണത്തില്‍ ഏറെ സഹായകമായി.