Connect with us

Malappuram

കുനിയില്‍ ഇരട്ടക്കൊല: കൊല്ലപ്പെട്ടയാളുടെ മകന് വെടിയേറ്റു

Published

|

Last Updated

അരീക്കോട്: 2012ല്‍ നടന്ന അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടയാളുടെ മകന് വെടിയേറ്റു. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെ മകന്‍ ഗുലാം ഹുസൈന്‍ എന്ന അജു (30) വിനാണ് ഇന്നലെ വെടിയേറ്റത്. നാല് മണിയോടെയാണ് സംഭവം.
അജു കുറ്റൂളി അങ്ങാടിയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴി കുനിയില്‍ പൊറ്റമ്മല്‍ വെച്ച് കാറിലെത്തിയ നാലംഗ സംഘം തടഞ്ഞു വെച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.
വലത് കൈക്ക് സാരമായി പരുക്കേറ്റ അജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനിയില്‍ ഇരട്ടക്കൊലക്ക് ശേഷം അജുവിനെതിരെ ഇത് രണ്ടാം തവണയാണ് വധശ്രമം നടക്കുന്നത്.
2012 ജൂണിലാണ് മുഖം മൂടി സംഘം കൊളക്കാടന്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ രണ്ടാം പ്രതിയും എട്ടാം പ്രതിയും അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായി അജുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്തു. 2012 ജനുവരി അഞ്ചിന് കുനിയില്‍ പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് നടുപ്പാട്ടില്‍ അതീഖുര്‍റഹ് മാന്‍(33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജു. കേസിലെ പ്രതികളായിരുന്ന അജുവിന്റെ പിതാവും പിതൃസഹോദരനും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. ഈ കേസിന്റെ വിചാരണ അടുത്ത മാസത്തോടെ ആരംഭിക്കാനിരിക്കെയാണ് അജുവിന് വെടിയേറ്റത്.