Wayanad
കസ്തൂരിരംഗന്‍ ശിപാര്‍ശ: കേന്ദ്ര ചര്‍ച്ചയിലും ആശങ്ക അകലാതെ ജില്ല
കല്‍പറ്റ: പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം ഇറക്കിയ ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക അകലാതെ വയനാട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നുള്ള വിവരങ്ങള്‍ ആശാവഹമല്ലെന്നതാണ് വയനാട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നത്. ഓഫീസ് മെമമോറാണ്ടത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിയില്ലെന്നതാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി.
അതീവ പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗദണിക്കുകയാണ്. മാത്രമല്ല ഗോവ ഫൗണ്ടേഷന്‍ പോലുള്ള പരിസ്ഥിതി സംഘടനകള്‍ ഇതിന് പിന്നാലെ തന്നെയുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ ജില്ലയുടെ നാലിലൊന്ന് ഭാഗം അതീവ പരിസ്ഥിതി ലോല പ്രദേശമായി മാറും.
പ്രഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ അതോ ഡോ. കസ്തൂരിരംഗന്‍ ശുപാര്‍ശയാണോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്ന് അറിയിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ 13നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം ഇറക്കിയത്. ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഡോ. കസ്തൂരിരംഗന്‍ ശുപാര്‍ശ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സോണ്‍ ഒന്നിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. മാര്‍ഗ നിര്‍ദേശം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് വയനാട് കലക്‌ടേറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പശ്ചിമഘട്ട ഭൂമേഖലയുടെ പരിസ്ഥിതി സംരക്ഷണ ഘടകങ്ങള്‍ക്കൊപ്പം ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാമൂഹികപ്രശ്‌നങ്ങളും വികസന വിഷയങ്ങളും കൂടി സന്തുലിതപ്പെടുത്തിയുള്ള ശുപാര്‍ശകളായിരിക്കും തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയെന്ന് ഡോ. കസ്തൂരിരംഗന്‍ അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലയിലെ 13 വില്ലേജുകളെയാണ് അതീവ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത്. പശ്ചിമഘട്ട ഭൂപ്രകൃതിയുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൂടിയായിരിക്കും ശുപാര്‍ശകളെന്നും കസ്തൂരിരംഗന്‍ പറഞ്ഞതാണ്. മൂന്ന് താലൂക്കുകള്‍ക്ക് പകരം അദ്ദേഹം സമര്‍പ്പിച്ച ശുപാര്‍ശയില്‍ വില്ലേജ് തിരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യ മേഖല കണക്കാക്കിയിട്ടുള്ളത്.
മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് എന്നീ വില്ലേജുകളും ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളും വൈത്തിരി താലൂക്കിലെ അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല, തരിയോട് വില്ലേജുകളുമാണ് ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഭൂമിയുടെ ക്രയവിക്രയം പൂര്‍ണമായും നിലച്ചിരുന്നു.
നിര്‍മാണ പ്രവൃത്തികളും ഏറെക്കുറെ നിലച്ചു. സ്‌കൂളുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രയാസം ഉണ്ടാവുമെന്ന് ജനങ്ങള്‍ക്ക് ആശങ്കപ്പെടുന്നു. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭൂമിയുടെ തരംമാറ്റലും ക്രയവിക്രയവും ഏറെക്കുറെ നിലക്കുമെന്നാണ് കണക്കാക്കുന്നത്. 30 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ലെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കപ്പ, വാഴ, ഇഞ്ചി, ചേന തുടങ്ങിയ ഭക്ഷ്യവിളകളെ ഇത് പ്രതികൂലമായി ബാധിക്കും.അതീവപരിസ്ഥിതി ലോല വില്ലേജുകളില്‍ ജൈവകൃഷി, ജൈവകീടനാശിനി എന്നിവയാണ് പ്രോല്‍സാഹിപ്പിക്കുക. ഈ പ്രദേശങ്ങളില്‍ പുതിയ റോഡുകളോ നിലവിലുള്ളതിന്റെ വ്യാപനമോ പ്രയാസകരമാവും.
കുഴല്‍കിണല്‍ നിര്‍മാണം, മരം മുറി എന്നിവക്കൊക്കെ കടുത്ത നിയന്ത്രണം വരും. കരിങ്കല്‍ ക്വാറികളും മണല്‍ ഖനനവും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുമ്പോഴും ഉറപ്പ് പറയാന്‍ കഴിയില്ലെന്ന കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുടെ മറുപടിയാണ് ഇടുക്കി അടക്കം മലയോര ജില്ലകളിലെ ജനതകള്‍ക്കൊപ്പം വയനാട്ടുകാരെയും വേവലാതിപ്പെടുത്തുന്നത്.