Ongoing News
യാദവയുദ്ധത്തിന് മധേപ്പുര ഒരുങ്ങി
“റോം പോപ്പ് കാ, മധേപ്പുര ഗോപ് കാ” (റോം പോപ്പിനെങ്കില്‍ മധേപ്പുര യാദവര്‍ക്ക്) എന്നാണ് ചൊല്ല്. യാദവര്‍ എന്നാല്‍ കൃഷ്ണകുലത്തില്‍ പിറന്നവന്‍ എന്നര്‍ഥം. കാലങ്ങളായി അങ്ങനെയാണ്. 1957ല്‍ ആചാര്യ കൃപലാനി വിജയിച്ചതൊഴിച്ചാല്‍ മണ്ഡലം എന്നും യാദവര്‍ക്കൊപ്പമായിരുന്നു. ഇപ്രാവശ്യവും അതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. വടക്കു കിഴക്കന്‍ ബീഹാറില്‍ കോസി നദീതീരത്തുള്ള മണ്ഡലമാണ് മധേപ്പുര. പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് പഠിച്ച മണ്ഡല്‍ കമ്മീഷന്റെ ചെയര്‍മാന്‍ ബി പി മണ്ഡലിന്റെ ജന്മദേശമെന്ന വിശേഷണം കൂടിയുണ്ട് മധേപ്പുരക്ക്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്തപ്പോള്‍ സാമുദായിക സമവാക്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും യാദവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം തന്നെയാണ് മധേപ്പുര.
ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്‍നിരയിലാണ് മധേപ്പുരയും. അഞ്ച് തവണ മധേപ്പുരയില്‍ നിന്ന് ലോക്‌സഭയിലെത്തിയ നിതീഷ് കുമാറാണ് ജനതാദള്‍ യുനൈറ്റഡിന് വേണ്ടി ഇത്തവണയും മത്സരരംഗത്തുള്ളത്. എതിര്‍ ഭാഗത്ത് ആര്‍ ജെ ഡിയുടെ രാജേഷ് രഞ്ജന്‍ യാദവ് ആണ്. ഈ പേര് പറഞ്ഞാല്‍ മനസ്സിലാകുന്നില്ലെങ്കില്‍ പപ്പു യാദവ് എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും മനസ്സിലാകും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം തെളിയുന്ന പേരുകളിലൊന്നാണ് പപ്പു യാദവ്.
സംസ്ഥാനത്തിന് പുറത്തുള്ളവര്‍ രാഷ്ട്രീയത്തിലെ ക്രിമിനലായി പപ്പു യാദവിനെ പരിഗണിക്കുമ്പോള്‍ മണ്ഡലത്തിലുള്ളവര്‍ക്ക് പപ്പു യാദവിന് “റോബിന്‍ ഹുഡ്” പരിവേഷമാണ്. 1990ല്‍ എം എല്‍ എ ആയിരിക്കുമ്പോള്‍ അടിയന്തര ചികിത്സ വേണ്ടവരെ ഫീസ് വാങ്ങാതെ ചികിത്സിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് പപ്പു യാദവ് നല്‍കിയ നിര്‍ദേശങ്ങളൊക്കെയാകും മണ്ഡലത്തിലെ സാധാരണക്കാര്‍ ഇപ്പോഴും എടുത്തുപറയുക. പപ്പു യാദവ് എന്ന രാഷ്ട്രീയക്കാരന് മധേപ്പുര മണ്ഡലത്തിലുള്ള ഈ സ്വാധീനം തന്നെയാണ് നിതീഷിനെതിരെ രംഗത്തിറക്കാന്‍ ആര്‍ ജെ ഡിയെ പ്രേരിപ്പിച്ചതും.
ജബല്‍പൂരിലെ എന്‍ജിനീയറിഗം കോളജില്‍ നിന്ന് സ്വര്‍ണ മെഡലോടെ വിജയം കണ്ട ശരത് യാദവ് വിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കാല്‍ വെക്കുന്നത്. വിവിധ തവണകളായി അഞ്ച് തവണ മധേപ്പുരയില്‍ നിന്ന് ലോക്‌സഭയിലെത്തിയിട്ടുണ്ടെങ്കിലും ഒരു തവണ നിതീഷ് കുമാറിന് പരാജയം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് നിതീഷ് പരാജയപ്പെട്ടത് ഇന്നത്തെ എതിര്‍ സ്ഥാനാര്‍ഥി പപ്പു യാദവിനോട് തന്നെയാണ്. 2004ലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു പപ്പു യാദവിന്റെ വിജയം. 2004ല്‍ ആര്‍ ജെ ഡി നേതാവായ ലാലുപ്രസാദ് യാദവ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. അതിലൊന്ന് മധേപ്പുരയും. രണ്ടിടത്തും വിജയിച്ച ലാലു മധേപ്പുരയെ ഒഴിവാക്കി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു നിതീഷിനെതിരെ പപ്പു യാദവിന്റെ വിജയം. പുര്‍ണിയയില്‍ നിന്നുള്ള സി പി എം. എം എല്‍ എ അജിത് സര്‍ക്കാറിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായിരുന്ന പപ്പു യാദവ്, കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതോടെയാണ് മത്സരിക്കാന്‍ അവസരമൊരുങ്ങിയത്.
ആര്‍ ജെ ഡി വിട്ട് കോണ്‍ഗ്രസിലേക്ക് മാറിയെങ്കിലും പിന്നീട് ലാലുവിനടുത്ത് തന്നെ പപ്പു യാദവ് എത്തുകയായിരുന്നു. മധേപ്പുര, പുര്‍ണിയ മണ്ഡലങ്ങളില്‍ നിന്ന് മൂന്ന് തവണ പപ്പു യാദവ് പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്.
യാദവ വിഭാഗത്തില്‍പ്പെടാത്ത ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ബി ജെ പിയാണ്. ജെ ഡി യുവില്‍ നിന്ന് വിട്ട വിജയ് സിംഗ് കുശ്‌വാഹയാണ് ബി ജെ പി സ്ഥാനാര്‍ഥി. യാദവര്‍ക്ക് പുറമെ മണ്ഡലത്തിലുള്ള മറ്റ് വിഭാഗങ്ങളുടെ വോട്ട് യോജിപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഒപ്പം മോദി തരംഗം തുണക്കുമെന്നും ബി ജെ പി ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്. ബി ജെ പിയുമായി നിലനിന്ന പതിനഞ്ച് വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ചതോടെ മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരുന്ന ബ്രാഹ്മണ, രജപുത് വിഭാഗങ്ങളുടെ വോട്ട് ജെ ഡി യുവിന്റെ പെട്ടിയില്‍ വീഴില്ലെന്നാണ് വിലയിരുത്തല്‍. എക്കാലവും ജെ ഡി യുവിനൊപ്പം നിന്ന അതീവ പിന്നാക്ക വിഭാഗങ്ങള്‍ വിജയ് സിംഗ് കുശ്‌വാഹയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഒപ്പം നില്‍ക്കുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ശരത് യാദവിന്റെ വോട്ട് പിടുത്തം. യാദവര്‍ക്കൊപ്പം മുസ് ലിം വിഭാഗം കൂടി ചേരുന്നതാണ് ലാലുവിന്റെ വോട്ട് ബേങ്ക്. കോണ്‍ഗ്രസുമായി സഖ്യമായി മത്സരിക്കുന്നത് മുസ്‌ലിം വോട്ട് ബേങ്കില്‍ വിള്ളല്‍ വീഴ്ത്താതെ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആര്‍ ജെ ഡി. പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് കോണ്‍ഗ്രസുമായി ലാലു സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര സര്‍ക്കാറിനു മാത്രമേ സമാധാനപരമായ ഭരണം കൊണ്ടുവരാനാകൂവെന്നും ആര്‍ ജെ ഡി പറയുന്നു. ഒപ്പം പ്രാദേശിക വാദവും ആര്‍ ജെ ഡി ഉയര്‍ത്തുന്നുണ്ട്. ശരത് യാദവ് അടിസ്ഥാനപരമായി മധ്യപ്രദേശിലെ ജബല്‍പൂരുകാരനാണെന്നാണ് ആര്‍ ജെ ഡി ഉയര്‍ത്തുന്നത്.