Connect with us

National

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന 6E 3074 വിമാനത്തിലാണ് ഭീഷണി ഉയര്‍ന്നത്.

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് സര്‍വീസ് നടത്താനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന 6E 3074 വിമാനത്തിലാണ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനുള്ളിലെ ശൗചാലയത്തില്‍ നിന്നാണ് ‘വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട്’ എന്ന് എഴുതിയ കുറിപ്പ് ജീവനക്കാര്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ പൈലറ്റ് വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയും വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സി ഐ എസ് എഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും വിമാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

കഴിഞ്ഞ മാസവും പൂനെയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സമാനമായ രീതിയില്‍ ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ വിമാനത്താവള സുരക്ഷാ സംവിധാനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു