Connect with us

tp chandrasekharan case

ടി പി വധം: വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണമുണ്ടോ എന്നു കോടതി; ശിക്ഷ ഉയര്‍ത്തരുതെന്ന് അപേക്ഷിച്ച് പ്രതികള്‍

ഹൈക്കോടതിയുടെ ശിക്ഷാ വിധി നാളെ

Published

|

Last Updated

കൊച്ചി | ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണമുണ്ടോ എന്നു ഹൈക്കോടതി പ്രതികളോടു ചോദിച്ചു. കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രതികളെ ഓരോരുത്തരെയായി പ്രതിക്കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എം എല്‍ എയുമായ കെ കെ രമ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
താന്‍ നിരപരാധിയാണെന്ന് ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് പറഞ്ഞു. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും ആവശ്യപ്പെട്ടു. രണ്ടാം പ്രതി കിര്‍മാണി മനോജും നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും അപേക്ഷിച്ചു.

കേസില്‍ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഇയാള്‍ ഓണ്‍ലൈനില്‍ ഹാജരായി. നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണ് തനിക്കെന്നും വീട്ടില്‍ ഭാര്യക്കും മകനും അസുഖം ഉണ്ടെന്നും കൊല്ലപ്പെട്ട അനുജന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തവും തനിക്കാണെന്നും ജ്യോതി ബാബു കോടതിയില്‍ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വര്‍ധിപ്പിക്കണം എന്ന ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാള്‍ പറഞ്ഞു. ടി പി കേസിന്റെ ഭാഗമായി തടവില്‍ കഴിയവേ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടി കെ രജീഷ് കോടതിയില്‍ പറഞ്ഞത്. ശിക്ഷാ കാലയളവില്‍ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം.

നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും പറഞ്ഞു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തക നാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെ സി രാമചന്ദ്രന്‍ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മര്‍ദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്ത് വെച്ചോ പരോളില്‍ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെ കെ കൃഷ്ണന്‍ പറഞ്ഞു. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയില്‍ കൃഷ്ണന്‍ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. തനിക്കു രാഷ്ട്രീയ ബന്ധമില്ലെന്നും ടാക്‌സി ഡ്രൈവര്‍ മാത്രമാണെന്നും അയാള്‍ കോടതിയില്‍ അറിയിച്ചു.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിന് മുന്‍പ് വാദം കേള്‍ക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ നല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 നു തന്നെ പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചു.

Latest