Connect with us

t20worldcup

35 മണിക്കൂര്‍ ഐ സി യു വാസത്തിനു ശേഷം ക്രീസിലേക്ക്; ടി 20 സെമിഫൈനലില്‍ മിന്നും പ്രകടനം കാഴ്ചവച്ച പാക് താരം മുഹമ്മദ് റിസ്വാനെ ചികിത്സിച്ചത് മലയാളി ഡോക്ടര്‍

'എനിക്ക് കളിക്കണം, ടീമിനൊപ്പം നില്‍ക്കണം..' ഐസിയുവില്‍ റിസ്വാന്‍ ആവര്‍ത്തിച്ചത് ഈ വാക്കുകളെന്ന് പള്‍മനോളജി വിദ്ഗദന്‍ ഡോ. സഹീര്‍. സാധാരണ ഭേദമാകാന്‍ ഒരാഴ്ചവരെയെടുക്കുന്ന രോഗാവസ്ഥ റിസ്വാന്‍ രണ്ടു ദിവസം കൊണ്ട് മറികടന്നു. സെമിയില്‍ കരുത്തന്‍ ഷോട്ടുകള്‍ പുറത്തെടുത്ത റിസ്വാന്റെ തിരിച്ചുവരവ് അവിശ്വസനീയമെന്നും ഡോക്ടര്‍

Published

|

Last Updated

അബൂദബി | ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിക്ക് മെഡിയോര്‍ ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കോള്‍ വരുമ്പോള്‍ പ്രമുഖ ക്രിക്കറ്റ്താരം അടിയന്തര ചികിത്സയ്ക്കായി എത്തിയിട്ടുണ്ടെന്ന വിവരമേ ഡോ. സഹീര്‍ സൈനുലാബ്ദീന് ലഭിച്ചിരുന്നുള്ളൂ. ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തോടൊപ്പം എമര്‍ജന്‍സിയിലേക്കെത്തുമ്പോള്‍ ശ്വാസ തടസവും കടുത്ത നെഞ്ചു വേദനയുമായി പാക് ഓപ്പണറും ടി 20 ലോകകപ്പില്‍ ടീമിന്റെ പ്രതീക്ഷയുമായ മുഹമ്മദ് റിസ്വാന്‍. അണുബാധയുടെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് റിസ്വാന്റെ ഉമിനീരില്‍ അടക്കം രക്തം. വേദന കണക്കാക്കുന്ന പെയിന്‍ സ്‌കോറാകട്ടെ 10/10. ടീം ഡോക്ടര്‍മാരും ഒഫീഷ്യലുകളും ആശങ്കയിലായ മണിക്കൂറുകള്‍.

റിസ്വാന്‍ പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണോ എന്ന സംശയം പലരും പങ്കുവച്ചെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഏറെ സമയം വേണ്ടി വന്നില്ല. തൊണ്ടയില്‍ ഉണ്ടായ അണുബാധ ശ്വാസ നാളത്തെയും അന്നനാളത്തെയും ബാധിച്ചതാണ് കടുത്ത നെഞ്ചുവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ പരിശോധയില്‍ റിസ്വാന്റെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തത വന്നതോടെ അടിയന്തര മരുന്നുകള്‍ നല്‍കി. നിലമെച്ചപ്പെട്ടുവരുന്നെങ്കിലും തുടര്‍ പരിചരണത്തിനായി അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. കോവിഡ് നെഗറ്റിവ് ആണെന്ന് ഉറപ്പായതോടെ മരുന്നുകളുടെ സഹായത്തോടെ നിലമെച്ചപ്പെടുമെന്ന ഉറപ്പിലെത്തി ഡോ. സഹീറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. പക്ഷെ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ റിസ്വാന് കളിക്കാന്‍ ആകുമോ എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. ടി20 ബയോബബ്ള്‍ കാക്കുന്ന ചുമതലയുള്ള വിപിഎസ് ഹെല്‍ത്ത്‌കെയറിന് കീഴിലെ മെഡിയോര്‍ ആശുപത്രിയുമായി ടീം ഡോക്ടറും ഒഫീഷ്യലുകളും നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

ഐസിയു കിടക്കയിലും സെമിയില്‍ കളിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ചു റിസ്വാന്‍

മരുന്നുകളോട് നന്നായി പ്രതികരിച്ച റിസ്വാന്റെ നില ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും ഏറെ മെച്ചപ്പെട്ടു. പരിശോധനയില്‍ നെഞ്ചിലെ അണുബാധ മാറിയതായി വ്യക്തമായി. ഇതിലൊക്കെ ഉപരി സെമിയില്‍ കളിച്ചേ മതിയാകൂവെന്ന ആത്മവിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു താരം. ‘മുജെ ഖേല്‍നാ ഹേ, ടീം കെ സാഥ് രഹ്നാ ഹേ (എനിക്ക് കളിക്കണം, ടീമിനൊപ്പം നില്‍ക്കണം) ഐസിയുവില്‍ കഴിഞ്ഞ 35 മണിക്കൂറുകള്‍ക്കിടെ ഡോക്ടര്‍മാരെ കണ്ടപ്പോഴൊക്കെ റിസ്വാന് പറയാനുണ്ടായിരുന്ന അഭ്യര്‍ത്ഥന ഇത്രമാത്രമായിരുന്നുവെന്നു ഡോ. സഹീര്‍ പറഞ്ഞു. ‘ഇതുപോലെ ഗുരുതര അണുബാധയേറ്റാല്‍ സാധാരണ അഞ്ചു മുതല്‍ ഏഴു വരെ ദിവസമെടുക്കും ആരോഗ്യം വീണ്ടെടുക്കാന്‍. പക്ഷെ റിസ്വാന്റെ കാര്യത്തില്‍ അനുകൂലമായത് അദ്ദേഹത്തിന്റെ ആരോഗ്യക്ഷമതയാണ്. ദൈനംദിന വ്യായാമവും പരിശീലനവുമെല്ലാം ഇതിന് ഗുണകരമായിട്ടുണ്ടാവും. അതിലുപരി ടീമിനുവേണ്ടി കളിക്കണമെന്ന അതിതീവ്രമായ ആഗ്രഹവും ആത്മവിശ്വാസവും ധൈര്യവും!’

ആരോഗ്യനില മെച്ചപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് റിസ്വാന്‍ ദുബായ് മെഡിയോര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഫിറ്റ്‌നസ് വീണ്ടെടുത്ത റിസ്വാന്‍ വ്യാഴാഴ്ച കളത്തിലിറങ്ങുമെന്ന് ടീം പ്രഖ്യാപിച്ചു. പിന്നീട് കണ്ടത് പാക് ഓപ്പണറായി ക്രീസില്‍ റിസ്വാന്റെ തിളങ്ങുന്ന പ്രകടനം. ആസ്ട്രേലിയയ്ക്ക് എതിരെ 52 ബോളില്‍ 67 റണ്‌സെടുത്ത റിസ്വാന്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്ണെടുക്കുന്ന ആദ്യ താരമെന്ന ലോകറെക്കോര്ഡും ഉറപ്പിച്ചു.

‘നാല് സിക്സും മൂന്ന് ഫോറുകളും അടിച്ചുകൂട്ടിയ റിസ്വാന്റെ പവര്‍പ്‌ളേ കണ്ടാല്‍ ഐസിയുവില്‍ നിന്ന് ഇറങ്ങിയ രോഗിയാണ് ക്രീസ് നിറഞ്ഞുകളിക്കുന്നതെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല. മത്സരത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് പോലും അദ്ദേഹത്തിന് മരുന്നുകള്‍ എടുക്കാന്‍ ഉണ്ടായിരുന്നു. ടീം ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിച്ചു വിശ്രമിച്ച ശേഷം ക്രീസില്‍ ഇറങ്ങിയ റിസ്വാന്‍ യാതൊരു ക്ഷീണവും പ്രകടിപ്പിക്കാതെ മികച്ച പ്രകടനം പുറത്തെടുത്തത് അഭിനന്ദനാര്‍ഹമാണ്’ ഡോ. സഹീര്‍ പറഞ്ഞു.

വിവിഎസ് ലക്ഷ്മണും ഷോഹൈബ് അക്തറുമടക്കം നിരവധിപേരാണ് ആരോഗ്യനില വീണ്ടെടുത്ത് പോരാടിയ റിസ്വാന്റെ സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ പ്രകീര്‍ത്തിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. മെഡിയോര്‍ ആശുപത്രി ഐസിയുവില്‍ കഴിയുന്ന റിസ്വാന്റെ ചിത്രവും വൈറലാണ്.

മെഡിക്കല്‍ സംഘത്തിന് റിസ്വാന്റെ സമ്മാനം, കയ്യൊപ്പ് പതിപ്പിച്ച ജേഴ്‌സി

സെമിയില്‍ സാനിധ്യമുറപ്പിക്കുന്നതിന് നിര്‍ണ്ണായകമായ മെഡിക്കല്‍ പിന്തുണ നല്‍കിയ ഡോ.സഹീറിനെ തേടിയെത്തിയത് റിസ്വാന്റെ അപ്രതീക്ഷിത സമ്മാനം. ഇന്നലത്തെ മാച്ച് കഴിഞ്ഞ ശേഷം പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാന്‍ ഏല്‍പ്പിച്ച സമ്മാനത്തിന്റെ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ച പാക്കറ്റ് തുറന്ന് നോക്കുമ്പോള്‍ റിസ്വാന്റെ പേരിന് മുകളില്‍ കയ്യൊപ്പ് പതിപ്പിച്ച പാക് ടീമിന്റെ 16ആം നമ്പര്‍ ജേഴ്‌സി! അപ്രതീക്ഷിത സമ്മാനത്തിന് റിസ്വാന് നന്ദി പറയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീര്‍. കഴിഞ്ഞ ആറു വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.സഹീര്‍ കോവിഡ് മഹാമാരിക്കാലത്തു നിരവധി സങ്കീര്‍ണമായ കേസുകള്‍ ചികിത്സിച്ചു ഭേദമാക്കിയതിലൂടെ ശ്രദ്ധേയനായിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി