Connect with us

Kerala

കാട്ടാക്കട കേസ്; മെക്കാനിക്ക് അജികുമാര്‍ അറസ്റ്റില്‍

മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. മെക്കാനിക് അജികുമാറിനെയാണ് പന്നിയോട് നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.

ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ് ആര്‍ സുരേഷ് കുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുമല ചാടിയറയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘത്തിന്റേതാണ് നടപടി. കേസിലെ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്.

സെപ്റ്റംബര്‍ 20 നാണ് ആമച്ചല്‍ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്. മകളുടെ യാത്രാ പാസിനെ ചൊല്ലിയുടെ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനം. മകളുടെ പ്രേമന്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായാണ് കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ പ്രേമനോട് പറഞ്ഞു.

ഒരു മാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇത് പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്ന് പ്രേമന്‍ പറഞ്ഞതോടെയാണ് തര്‍ക്കമായത്.

Latest