Connect with us

Eranakulam

എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും വരെ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

Published

|

Last Updated

എറണാകുളം| എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമത്തില്‍ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും വരെ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

സംഭവത്തില്‍ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന 2019ലെ മെഡിക്കല്‍ രേഖകള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം കേസിലെ പ്രതിയായ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്.

ഈ മാസം ഒന്നിനാണ്  ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്. 2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വനിതാ ഡോക്ടറില്‍ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു. സീനിയര്‍ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്പരാതി നല്‍കിയതായി വനിത ഡോക്ടര്‍ പറഞ്ഞു. തന്നെ അപമാനിച്ച ഡോക്ടര്‍ നിലവില്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest