Connect with us

Kerala

കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നല്‍കിയില്ല; ആരോപണവുമായി ബന്ധുക്കള്‍

പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

Published

|

Last Updated

പത്തനംതിട്ട|കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കിയില്ലെന്ന ആരോപണങ്ങളുമായി ബന്ധുക്കള്‍. കായംകുളം താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയരുന്നത്. എന്നാല്‍, സെലീനയ്ക്ക് പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

കായംകുളം കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സെലീനയ്ക്ക് (42) പാമ്പ് കടിയേറ്റത്. കാറില്‍ കയറുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലാണ് ആന്റി വെനം നല്‍കാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം, താലൂക്ക് ആശുപത്രിയുടെ വാദങ്ങള്‍ തള്ളുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍. പാമ്പ് കടിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ശരീര ഭാഗങ്ങളില്‍ കടും നീല നിറവും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ സെലീനയുടെ മരണകാരണം വ്യക്തമാകുകയുള്ളൂ.

 

---- facebook comment plugin here -----

Latest