Connect with us

Kerala

സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

റാണയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

Published

|

Last Updated

കൊച്ചി | തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റാണയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

ഇന്നലെ ഉച്ചയോടെയാണ് റാണയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട് കൊച്ചി ചെലവന്നൂരിലുള്ള ഫ്‌ളാറ്റിലെത്തിച്ച് റാണയില്‍ നിന്ന് തെളിവെടുത്തിരുന്നു. പണം ധൂര്‍ത്തടിച്ച് കളഞ്ഞുവെന്നാണ് റാണ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്. സുഹൃത്തിന് നല്‍കിയ 16 കോടി രൂപ മാത്രമാണ് ഉള്ളതെന്നും റാണ പറഞ്ഞു.

കോയമ്പത്തൂരില്‍ നിന്നാണ് പ്രവീണ്‍ റാണയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഈ മാസം ആറിനാണ് കൊച്ചി പോലീസിനെ വെട്ടിച്ച് ഇയാള്‍ സംസ്ഥാനത്തു നിന്ന് രക്ഷപ്പെട്ടിരുന്നത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കൊച്ചിയിലെ ഫ്ളൈ ഹൈ ബാര്‍, നവി മുംബൈയിലെ 1,500 കോടിയുടെ പദ്ധതി, ബെംഗളൂരുവിലും പൂനെയിലുമുളള ഡാന്‍സ് ബാറുകള്‍ തുടങ്ങിയ പദ്ധതികളില്‍ താന്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിയുകയായിരുന്നു.

48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് നിക്ഷേപം വാങ്ങിയാണ് റാണ മുങ്ങിയിരുന്നത്. നിലവില്‍ 22 കേസുകള്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest