Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് സ്വാഭാവിക ജാമ്യം
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു ജാമ്യം തേടിയത്
തിരുവനന്തപുരം|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു വാസു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ കേസില്‍ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹരജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുക.


