Connect with us

Kerala

ശബരിമല: ഇതുവരെ കിട്ടിയത് 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ

ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകും.

Published

|

Last Updated

ശബരിമല | മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും മണ്ഡലപൂജ-മകരവിളക്ക് ഉത്സവം സംബന്ധിച്ച് സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ് (63,89,10,320). അരവണ വില്‍പനയില്‍ 96,32,44,610 രൂപയും (96.32 കോടി), അപ്പം വില്‍പനയില്‍ 12,38,76,720 (12.38 കോടി) രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. പമ്പാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

പരിമിതികള്‍ക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡിനായി എന്നും പ്രസിഡന്റ് പറഞ്ഞു. മണ്ഡല പൂജയ്ക്കു ശേഷം ഡിസംബര്‍ 27ന് വൈകിട്ട് 11ന് ശബരിമല നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.

ജനുവരി 15നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തിയ്യതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും.

ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം. തുടര്‍ന്ന് നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ അജികുമാര്‍, ജി. സുന്ദരേശന്‍, ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍ ദേവസ്വം കമ്മീഷണര്‍ സി എന്‍ രാമന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.