International
ഗസ്സയിൽ ആക്രമണം രൂക്ഷം; മരണം 35,000ത്തിലേക്ക്
ഖാൻ യൂനുസിന് കിഴക്കുള്ള ഫുഖാരി പട്ടണത്തിലെ പള്ളിക്കു നേരെ ഇസ്റാഈൽ സൈന്യം ഷെല്ലാക്രമണം നടത്തി
ഗസ്സ | സമാധാന ശ്രമത്തിന്റെ ഭാഗമായി ഈജിപ്തിൽ നിർണായക ചർച്ച ആരംഭിക്കാനിരിക്കെ ഗസ്സയിൽ ആക്രമണം തീവ്രമാക്കി ഇസ്റാഈൽ.
ഖാൻ യൂനുസിന് കിഴക്കുള്ള ഫുഖാരി പട്ടണത്തിലെ പള്ളിക്കു നേരെ ഇസ്റാഈൽ സൈന്യം ഷെല്ലാക്രമണം നടത്തി. മധ്യ ഗസ്സയിലെ അൽ- മുഗ്രാഖ, അസ്- സഹ്‌റ നഗരങ്ങളിലും ഷെല്ലാക്രമണമുണ്ടായതായി റിപോർട്ടിൽ പറയുന്നു. ആളപായം സംബന്ധിച്ച് വിവരമില്ല.
റഫ സിറ്റിയിൽ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നുസ്വീറത്ത് അഭയാർഥി ക്യാന്പിന് നേരെയും ആക്രമണമുണ്ടായി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും വലിയ തോതിൽ സൈനിക അതിക്രമമുണ്ടായി. നിരവധി പേർ അറസ്റ്റിലായി. വെടിവെപ്പിൽ ഒരൊൾ കൊല്ലപ്പെട്ടെന്നും റിപോർട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്റാഈൽ ആക്രമണങ്ങളിൽ ഗസ്സയിൽ ഇതുവരെ 34,654 പേരാണ് കൊല്ലപ്പെട്ടത്. 78,000ത്തോളം ആളുകൾക്ക് പരുക്കേറ്റിട്ടുമുണ്ട്.