editorial
രാജ്ഭവനിൽ ആർ എസ് എസിന്റെ ഭാരതാംബ!
കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും രാജ്ഭവനുകളെ ആർ എസ് എസ് ഭവനുകളാക്കി മാറ്റുകയും ചെയ്യുന്നു. ഭരണഘടനാ മാനദണ്ഡങ്ങളും ഫെഡറൽ തത്ത്വങ്ങളും അവഗണിക്കുകയും സർക്കാറിന്റെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്..

പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വഴിയേ. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണ ചടങ്ങിൽ ആർ എസ് എസ് ചിഹ്നങ്ങൾ ഉപയോഗിച്ച് രാജ്ഭവനെ ദുരുപയോഗം ചെയ്യുകയായിരുന്നു ഗവർണർ. കൃഷിവകുപ്പ് മുൻകൈയെടുത്ത് രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണമാണ് ആർ എസ് എസുകാർ ഉപയോഗിക്കുന്ന ഹിന്ദുത്വയുടെ പ്രതീകമായ കാവിക്കൊടിയേന്തിയ “ഭാരതാംബ’ സങ്കൽപ്പത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയടക്കമുള്ള ഹിന്ദുത്വ പരിപാടികളോടെ നടത്താൻ ഗവർണർ ഒരുമ്പെട്ടത്. ഭാരതാംബ സങ്കൽപ്പത്തിന്റെ ചിത്രവും പുഷ്പാർച്ചനയും ഒഴിവാക്കണമെന്ന് ഗവർണറുടെ സെക്രട്ടറിയോട് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. രാജ്ഭവൻ കാര്യങ്ങളിൽ അന്തിമതീരുമാനം ഗവർണറുടേതാണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. തുടർന്ന് മന്ത്രി പ്രസാദ് കാർഷിക വകുപ്പിന്റെ പരിപാടി സെക്രട്ടേറിയറ്റിലേക്ക് മാറ്റി. പിന്നാലെ പുഷ്പാർച്ചന നടത്തുന്ന ഫോട്ടോ പുറത്തുവിട്ട് ഗവർണർ തന്റെ ആർ എസ് എസ് കൂറ് ഒന്നുകൂടി വെളിപ്പെടുത്തി.
ഇതിനു പിന്നാലെ, ഭരണഘടനാ തത്ത്വങ്ങൾ ലംഘിക്കുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ രാഷ്ട്രപതിക്ക് കത്ത് നൽകിയിരിക്കുകയാണ്. സർക്കാറുമായി ആലോചിക്കാതെയാണ് പരിസ്ഥിതി ദിന ചടങ്ങിൽ ഭാരതാംബയുടേതെന്ന് അവകാശപ്പെടുന്ന ചിത്രം ഉപയോഗിച്ചതെന്നും ഗവർണറുടെ ഏകപക്ഷീയവും മതേതര വ്യവസ്ഥക്ക് വിരുദ്ധവുമായ നിലപാടിനെ തുടർന്നാണ് മന്ത്രി പ്രസാദ് പരിപാടി ബഹിഷ്‌കരിക്കാൻ നിർബന്ധിതനായതെന്നും കത്തിൽ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും രാജ്ഭവനുകളെ ആർ എസ് എസ് പ്രത്യയശാസ്ത്ര ഭവനുകളാക്കി മാറ്റുകയും ചെയ്യുന്നു. ഗവർണർമാർ ഭരണഘടനാ മാനദണ്ഡങ്ങളും ഫെഡറൽ തത്ത്വങ്ങളും അവഗണിക്കുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഗവർണർ പദവിക്ക് ഭരണഘടന നൽകുന്ന അധികാര പരിധികളുടെ ലംഘനമാണിതെന്നും കത്തിൽ പറയുന്നു.
ഇതാദ്യമല്ല ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനെ ദുരുപയോഗം ചെയ്യുന്നത്. നേരത്തേ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയത് ആർ എസ് എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തിയായിരുന്നു. മുൻ കേന്ദ്ര സർക്കാറുകളെയും പ്രധാനമന്ത്രിമാരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഗുരുമൂർത്തി നടത്തുകയും ചെയ്തു. ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ചടങ്ങിൽ സൈനിക, വിദേശകാര്യ വിദഗ്ധരെ പങ്കെടുപ്പിക്കുന്നതിനു പകരം ആർ എസ് എസ് നേതാവിനെ ക്ഷണിച്ചതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടു.
“ഭാരതാംബ’ രാജ്യത്തിന്റെ ചിഹ്നമാണെന്നും ആ നിലയിലാണ് രാജ്ഭവനിൽ ഉപയോഗിച്ചതെന്നുമാണ് വിവാദത്തോട് പ്രതികരിക്കവേ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വിശദീകരണം. ഈ ചിത്രത്തിന് ദേശീയ സമരവുമായി ബന്ധമുണ്ടെന്ന വാദവുമായി ഹിന്ദുത്വരും രംഗത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത്, ജനങ്ങളെ അവരുടെ വിശ്വാസങ്ങളെ ഉപയോഗപ്പെടുത്തി സമരത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് “ഭാരതാംബ’എന്ന സങ്കൽപ്പം ഉദയം കൊണ്ടതെന്നും ബ്രിട്ടീഷ് ഭരണത്തോടുള്ള വിയോജിപ്പിന്റെ പ്രതിഫലനമാണതെന്നുമാണ് അവരുടെ വാദം.
ആദ്യം സാഹിത്യ കൃതികളിലും നാടകങ്ങളിലും രൂപം കൊണ്ട ഭാരതാംബ, അബനീന്ദ്രനാഥ് ടാഗോർ പിന്നീട് ചിത്രരൂപത്തിലാക്കി. ബങ്കിം ചന്ദ്രചാറ്റർജിയുടെ “ആനന്ദമഠം’എന്ന കൃതിയാണ് ടാഗോറിന് ഈ ചിത്ര രചനക്ക് പ്രചോദനം. ഇന്ത്യൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ചുവപ്പ് വസ്ത്രം ധരിച്ച നാല് കൈകളുള്ള ഒരു സ്ത്രീയായാണ് അബനീന്ദ്രനാഥ് ടാഗോർ ചിത്രീകരിച്ചത്. ഒരു കൈയിൽ നെൽകതിരും മറ്റൊരു കൈയിൽ വെളുത്ത പരുത്തി തുണിയും മൂന്നാമത് കൈയിൽ ഒരു ഗ്രന്ഥവും നാലാമതിൽ ജപമാലയുമാണുണ്ടായിരുന്നത്. ഇന്ത്യൻ മണ്ണിനെയും ജനങ്ങളെയും സംസ്‌കാരത്തെയും ഒരമ്മയുടെ രൂപത്തിൽ കാണുന്ന, ദേശീയ ഐക്യവും ദേശഭക്തിയും വളർത്തുന്ന ചിഹ്നമായാണ് അക്കാലത്ത് അതിനെ വ്യാഖ്യാനി
ക്കപ്പെട്ടത്.
പിന്നീട് 1933ൽ രൂപ് കിഷോർ കപൂറും 1947- 52 കാലത്ത് എം എൽ ശർമയും ഈ ചിത്രം പുനരാവിഷ്‌കരിച്ചു. ആ ചിത്രങ്ങളിൽ ഒരു കൈയിൽ ത്രിവർണ പതാകയാണുള്ളത്. 1950ൽ സർദാർ ശോഭാസിംഗ് വരച്ചത്, ത്രിവർണ പതാക പുതച്ച് അശോക സ്തംഭത്തിന്റെ സമീപത്ത് നിൽക്കുന്ന രീതിയിലാണ്. എന്നാൽ ആർ എസ് എസ് ഉപയോഗിച്ചുവരുന്ന ചിത്രം ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. ദേശീയ പതാകക്ക് പകരം കാവിക്കൊടിയാണ് കൈകളിലുള്ളത്.
ദേശീയ ബോധത്തിന്റെ പ്രതീകമായ അമ്മയല്ല, ഹൈന്ദവ ദേവതയാണ് ആർ എസ് എസ് സങ്കൽപ്പത്തിൽ “ഭാരതാംബ’യിലെ സ്ത്രീ. ഗോൾവാൾക്കറുടെ വിചാരധാര പോലുളള കൃതികളിൽ “ഭാരതാംബ’യെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ കേന്ദ്ര ബിന്ദുവായാണ് അവതരപ്പിക്കുന്നതും.
ആർ എസ് എസിന്റെ “ഭാരതാംബ’ ദേശീയ സമരകാലത്ത് പിറവി കൊണ്ട സങ്കൽപ്പം തന്നെയാണെന്ന അവകാശ വാദം ചരിത്ര വക്രീകരമണമാണ്. ആർ എസ് എസ് ഹിന്ദുത്വവത്കരിച്ച ചിത്രത്തോടാണ് മന്ത്രിക്കും ഇടത് സർക്കാറിനും വിയോജിപ്പ്. രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനും വിവാദങ്ങൾ വിളമ്പാനുമുള്ള വേദിയാകരുത് ഭരണഘടനാ സ്ഥാപനമായ
രാജ്ഭവൻ.