Connect with us

riyas maulavi murder case

റിയാസ് മൗലവി വധം; ആര്‍ എസ് എസുകാരായ മൂന്നു പ്രതികളെയും വെറുതെ വിട്ടു

വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കാസര്‍കോട് | മുഹമ്മദ് റിയാസ് മൗലവി വധകേസില്‍ ആര്‍ എസ് എസുകാരായ പ്രതികളെ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വെറുതെ വിട്ടു.

കേസ് പരിഗണിച്ച എട്ടാമത്തെ ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണു കേസില്‍ വിധി പറഞ്ഞത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണു വിട്ടയച്ചത്. കേസിലെ ഗൂഢാലോചന പുറത്തുവരണമെന്നും കേസില്‍ അപ്പീല്‍ പോകുന്നതു സംബന്ധിച്ച് ആലോചിച്ചു തീരുമാനിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ കഴിയുകയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കാസര്‍ക്കോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.

പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019ല്‍ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
കോടതി വിധി നിരാശാ ജനകമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

 

Latest