National
ടെലിവിഷനും പത്രങ്ങളും ഔട്ട്; വാര്‍ത്തകള്‍ക്കായി ഇന്ത്യക്കാര്‍ കൂട്ടത്തോടെ യൂട്യൂബിലേക്കും വാട്‌സാപ്പിലേക്കും മാറുന്നതായി റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപോര്‍ട്ട്
ഇന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം ആളുകളും വാര്‍ത്തകള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. വാട്‌സാപ്പിനെ 56 ശതമാനം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.
ന്യൂഡല്‍ഹി | ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേണലിസം പുറത്തുവിട്ട 2026 ലെ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കടുത്ത തിരിച്ചടി നേരിടുന്നതായി വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ ടെലിവിഷനുകളെയും വാര്‍ത്താ വെബ്‌സൈറ്റുകളെയും കൈവിട്ട് യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ഇപ്പോള്‍ പ്രധാനമായി ആശ്രയിക്കുന്നത്. ലോകമെമ്പാടുമുള്ള 48 വിപണികളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനത്തില്‍ വാര്‍ത്തകളിലുള്ള ജനങ്ങളുടെ മൊത്തത്തിലുള്ള വിശ്വാസത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ വാര്‍ത്താ ഉപഭോഗ ശീലങ്ങളില്‍ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വലിയ ആധിപത്യമാണ് നേടുന്നത്. ഇന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം ആളുകളും വാര്‍ത്തകള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. വാര്‍ത്തകള്‍ ലഭ്യമാകുന്ന രണ്ടാമത്തെ വലിയ പ്ലാറ്റ്‌ഫോമായി മാറിയ വാട്‌സാപ്പിനെ 56 ശതമാനം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്. ഇതേസമയം തന്നെ ഇന്ത്യയിലെ 52 ശതമാനം ആളുകളും ചിലപ്പോഴെങ്കിലും വാര്‍ത്തകള്‍ കാണുന്നത് ബോധപൂര്‍വ്വം ഒഴിവാക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം വലിയ രീതിയില്‍ വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളില്‍ വാര്‍ത്താ സ്രഷ്ടാക്കള്‍ ഗവണ്‍മെന്റ് വിമര്‍ശനത്തിനും വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രധാന സ്രോതസ്സായി മാറുന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകളില്‍ വലിയ രീതിയിലുള്ള നിയന്ത്രണം ചെലുത്തുന്ന സാഹചര്യത്തില്‍ ധ്രുവ് റാഠി, രവിഷ് കുമാര്‍ എന്നിവരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വാര്‍ത്താ സ്രഷ്ടാക്കള്‍. ഗവണ്‍മെന്റ് വിമര്‍ശനങ്ങളുടെ പേരിലാണ് ഇരുവരും കൂടുതല്‍ അറിയപ്പെടുന്നത്. ആഗോളതലത്തില്‍ 27 ശതമാനം ആളുകള്‍ ഇത്തരം സ്വതന്ത്ര ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ നിന്നും വാര്‍ത്തകള്‍ സ്വീകരിക്കുന്നുണ്ട്.
വാര്‍ത്തകളിലുള്ള മൊത്തത്തിലുള്ള വിശ്വാസ്യതയില്‍ ഇന്ത്യയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 43 ശതമാനമായിരുന്ന മാധ്യമ വിശ്വാസ്യത നാല് ശതമാനം കുറഞ്ഞ് 39 ശതമാനത്തിലെത്തി. എങ്കിലും ഇത് ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. ഇന്ത്യയിലെ പരമ്പരാഗത മാധ്യമ ബ്രാന്‍ഡുകളില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് 69 ശതമാനം വിശ്വാസ്യതയോടെ മുന്നിലുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസ് 67 ശതമാനവും ദി ഇക്കണോമിക് ടൈംസ് 65 ശതമാനവും ദി ഹിന്ദു, ദി ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവ 63 മുതല്‍ 64 ശതമാനം വരെയും വിശ്വാസ്യത നിലനിര്‍ത്തുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളായ സ്‌ക്രോള്‍ ഇന്‍ 48 ശതമാനവും ദി വയര്‍ 51 ശതമാനവും വിശ്വാസ്യതയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ ഐ ടി ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളിലും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡിലും ഗവണ്‍മെന്റ് കൊണ്ടുവന്ന ഭേദഗതികള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങള്‍ തിരിച്ചറിയുന്നതിനും അധികൃതര്‍ ആവശ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ ഈ ഭേദഗതിയിലുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി കുറച്ചതും എ ഐ ഉപയോഗത്തിന്റെ സര്‍ഗ്ഗാത്മക വശങ്ങളെ അവഗണിച്ചതും ഇതിനെതിരെയുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചെറിയ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ഈ സര്‍വേ നടത്തിയതെന്ന കാര്യവും റോയിട്ടേഴ്‌സ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.







