Connect with us

Kerala

"മഴയാണ് അറ്റകുറ്റ പണികള്‍ക്ക് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകുമായിരുന്നില്ല"; മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ജയസൂര്യയുടെ വിമര്‍ശം

കുഴികളില്‍ വീണ് ജനം മരിക്കുമ്പോള്‍ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്‍ ജയസൂര്യയുടെ വിമര്‍ശം. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകുമായിരുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു. കുഴികളില്‍ വീണ് ജനം മരിക്കുമ്പോള്‍ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമര്‍ശനം. റോഡ് നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും നടന്‍ പറഞ്ഞു. മഴക്കാലത്താണ് റോഡുകല്‍ നന്നാക്കാന്‍ ഏറെ പ്രയാസം നേരിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി കെ പ്രകാശ് എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.

ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.