Connect with us

udf

കേരളീയത്തിനെതിരെ പ്രതിപക്ഷം; ആക്ഷേപവുമായി സുധാകരനും ചെന്നിത്തലയും സതീശനും

പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യമായെന്ന്

Published

|

Last Updated

തിരുവനന്തപുരം | കേരളീയത്തിന്റെ ഭാഗമായി പിണറായിയുടേതെന്നു പ്രചരിപ്പ 70 ലധികം നേട്ടങ്ങളില്‍ ഒന്നു പോലും സ്വന്തമല്ലെന്നും കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യമായെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയും. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ഞാനും പിന്നെ ഞാനും എന്റെ മുഖവും എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതു മന്ത്രിമാരെന്നും സുധാകരന്‍ പരിഹസിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരുകളുടെയും നേട്ടങ്ങള്‍ തന്റേതാക്കി പ്രചരിപ്പക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6,000 കോടിയുടെ അഴിമതി ആരോപിക്കുകയും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തുകയും ചെയ്ത മഹാനാണ് ഇപ്പോള്‍ ഈ പദ്ധതി തന്റേതാക്കി അവതരിപ്പിക്കുന്നത്.

ഗെയില്‍ ഭൂമിക്കടിയിലെ ബോംബ് എന്നു പറഞ്ഞു പദ്ധതിക്കെതിരേ പോരാടിയവര്‍ ഇന്നത് നെഞ്ചേറ്റുന്നു. യുഡി എഫ് തുടങ്ങിയ പിങ്ക് പോലീസിനെ സ്വന്തമാക്കി. കെ ഫോണില്‍ വന്‍ അഴിമതി നടത്തി. 62 ലക്ഷം പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ കുടിശികയായിട്ട് നാലു മാസം. കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നു മാസം. നെല്‍കര്‍ഷകര്‍ വിറ്റ നെല്ലിന്റെ പണത്തിന് സര്‍ക്കാരിനോട് യാചിക്കുന്നു.

ജനങ്ങള്‍ മഹാദുരിതത്തില്‍ ആണ്ടുകിടക്കുമ്പോഴാണ് 27 കോടി ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവന്‍ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡല്‍ ഫ്‌ളക്‌സ് നിറച്ചത്. മീഡിയ പ്രവര്‍ത്തനത്തിനു മാത്രം നാലുകോടി. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് കേരളീയം പരിപാടിയുടെ കരാറുകള്‍ നല്‍കിയതിലും കോടികളുടെ തിരിമറി നടന്നു. പാര്‍ട്ടിക്കാര്‍ക്ക് കൈയിട്ടുവാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാവര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്.

കോടികളുടെ കടമെടുത്ത് ധൂര്‍ത്ത് നടത്തി ഒടുവില്‍ മൊട്ടുസൂചി പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചതാണ് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടം. സാമ്പത്തിക പ്രതിസന്ധി ഭരണസ്തംഭനത്തിലേക്ക് നീങ്ങിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ദൈനംദിന ചെലവുകളുടെ ബില്ലുകളുടെ പരിധി അഞ്ചു ലക്ഷമാക്കിയിട്ടാണ് മികവിന്റെ സംസ്ഥാനമെന്ന് കേരളത്തെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്.

സാമ്പത്തിക തകര്‍ച്ചയില്‍, തൊഴിലില്ലായ്മയില്‍, കടത്തില്‍, ജീവനക്കാരുരടെ ഡി എ കുടിശി നല്‍കാത്തതില്‍, സ്ത്രീപീഡനങ്ങളില്‍, കുറ്റകൃത്യങ്ങളില്‍, കൊലപാതകങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ലാവ്ലിന്‍ കേസുകളിലൊക്കെ പ്രതിക്കൂട്ടിലാകുകയും 40 അകമ്പടി വാഹനങ്ങളോടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളീയം പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നു. ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സപ്ലൈക്കോയിലെ ഇ-ടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ട്. പോലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നു വി ഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള് കൂടില്ലെന്നു തിരിച്ചറിഞ്ഞാണു കേരളീയത്തിനായി താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബര്‍ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.

മഹാബലി പ്രജകളെ കാണാന്‍ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാന്‍ ബസില്‍ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് ആര്‍ എസ് പി നടത്തുന്ന രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയില്‍ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ല. കേന്ദ്ര അവഗണക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

 

 

Latest