Connect with us

National

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പല വിശദാംശങ്ങളും സമ്മേളനത്തില്‍ വെളിപ്പെടുത്തേണ്ടി വരും എന്നതും സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കാന്‍ കാരണമാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തി പ്രതിപക്ഷത്തിന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം പതിനാറിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും എന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വര്‍ഷകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പ്രത്യേക സമ്മേളനം ഇല്ല എന്ന് വ്യക്തമാക്കി. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പല വിശദാംശങ്ങളും സമ്മേളനത്തില്‍ വെളിപ്പെടുത്തേണ്ടി വരും എന്നതും സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കാന്‍ കാരണമാണ്.

ആംആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതും എന്‍ സി പി തെറ്റി നില്‍ക്കുന്നതും പ്രതിപക്ഷത്തുണ്ടാക്കിയ ഭിന്നത മുതലെടുത്താണ് പ്രത്യേക സമ്മേളനം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയവും ഈ സമ്മേളനത്തില്‍ ചര്‍ച്ചയാകും. എല്ലാ സമ്മേളനവും പ്രത്യേകതയുള്ളതാണ് എന്നാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ വിശദീകരണം.

കോണ്‍ഗ്രസ് അടക്കം പതിനഞ്ച് പാര്‍ട്ടികള്‍ ഇന്നലെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യ വിട്ടു എന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രത്യേകം കത്ത് നല്‍കുകയാണ് ചെയ്തത്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്‍ സി പി ശരദ് പവാര്‍ വിഭാഗം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണ്ട എന്ന നിലപാടിലാണ്. പ്രതിപക്ഷത്തെ ഈ ഭിന്നതയും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ആവശ്യം തള്ളാന്‍ സര്‍ക്കാര്‍ ആയുധമാക്കുകയാണ്.

Latest