Connect with us

Kerala

കോന്നി ആനത്താവളത്തിലെ നീലകണ്ഠന്‍ ചരിഞ്ഞു

ആനയുടെ ജഡം കുമ്മണ്ണൂരില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി വനത്തില്‍ സംസ്‌കരിച്ചു.

Published

|

Last Updated

കോന്നി | കോന്നി ആനത്താവളത്തിലെ കോടനാട് നീലകണ്ഠന്‍ ചരിഞ്ഞു. കുങ്കി ആനയായ കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയില്‍ നിന്നു മാറ്റിയതിനു പകരമായി കോടനാട്ടുനിന്ന് എത്തിച്ച ആനയാണ് ഇരുപത്തെട്ടുകാരനായ നീലകണ്ഠന്‍. ഇന്നലെ പകല്‍ 2.15 ഓടെ ആനത്താവളത്തിലെ തറിയിലാണ് ആന കുഴഞ്ഞു വീണത്.

രണ്ടാഴ്ചയായി എരണ്ടക്കെട്ടിനേ തുടര്‍ന്ന് ആന ചികിത്സയിലായിരുന്നു. വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ശ്യാം ചന്ദ്രന്‍, ഡോ.ആനന്ദ്, ഡോ.ശശീന്ദ്രന്‍, ഡോ.സിബി, ഡോ.ബിജു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ നല്‍കി വരികയായിരുന്നു. പാപ്പാന്‍മാര്‍ മരുന്ന് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ആന കുഴഞ്ഞുവീണതെന്ന് പറയുന്നു.

മലയാറ്റൂര്‍ ഡിവിഷനിലെ വാടാട്ടുപാറയില്‍ നിന്നാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിച്ചത്.
വനം വകുപ്പ് രേഖകളില്‍ തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരന്‍ എന്ന വിശേഷണവും നീലകണ്ഠനുള്ളതാണ്. 2021 ഫെബ്രുവരിയിലാണ് ആനയെ കോന്നിയില്‍ എത്തിച്ചത്. ആദ്യ ഘട്ടത്തില്‍ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളില്‍ ഒന്നാണ് നീലകണ്ഠന്‍. കാലിന് നീര് കയറുന്നതിനാല്‍ ദൗത്യങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീടാണ് കോന്നി ആനത്തവളത്തില്‍ എത്തിച്ചത്. ആനയുടെ ജഡം  കുമ്മണ്ണൂരില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി വനത്തില്‍ സംസ്‌കരിച്ചു.