National
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തും; തമിഴ്നാട്ടിലെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിന് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം
2014 ലെ സുപ്രീം കോടതി വിധി അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് 142 അടിയാക്കി ഉയർത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുള്ളത്.
ചെന്നൈ | തമിഴ്‌നാട്ടിൽ വിജയ് (C Joseph Vijay) നേതൃത്വം നൽകുന്ന ടി വി കെ (TVK) സർക്കാറിന്റെ ആദ്യ ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് (Mullaperiyar Dam Water Level) ഉയർത്തുമെന്ന് പ്രഖ്യാപനം. കേരളത്തിന് ഏറെ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനമാണ് തമിഴ്‌നാട് ധനമന്ത്രി മാരി വിൽസൺ സഭയിൽ നടത്തിയത്. തമിഴ്‌നാട്ടിലെ കർഷകരുടെ ക്ഷേമവും നീർത്തട സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താനും, ആനമലൈ ആനമലൈയാർ, നല്ലൂർ പദ്ധതികൾ നടപ്പിലാക്കാനും ഗോദാവരി കാവേരി നദീജല സംയോജനം വേഗത്തിലാക്കാനും നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
2014 ലെ സുപ്രീം കോടതി വിധി അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് 142 അടിയാക്കി ഉയർത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. കൂടാതെ കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് നിർമ്മാണത്തിനെതിരെയുള്ള ശക്തമായ നിലപാട് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, ജനപ്രിയ വാഗ്ദാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് വിജയ് സർക്കാറിന്റെ കന്നി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പെൺകുട്ടികളുടെ വിവാഹ സഹായമായി 8 ഗ്രാം തങ്കവും പട്ടുസാരിയും ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ നവജാത ശിശുക്കൾക്ക് തായ്മാമൻ പദ്ധതി പ്രകാരം ഒരു ഗ്രാം സ്വർണ്ണമോതിരവും ബേബി കിറ്റും നൽകും. എന്നാൽ സൗജന്യ പാചകവാതക സിലിണ്ടറുകൾ, ബസ് യാത്ര, സ്ത്രീകളുടെ പ്രതിമാസ ധനസഹായം വർധിപ്പിക്കൽ തുടങ്ങിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പലതും ആദ്യ ബജറ്റിൽ ഇടംപിടിച്ചില്ല.
Content Highlights:
The newly formed TVK government under C Joseph Vijay presented its first budget in Tamil Nadu, declaring plans to raise the Mullaperiyar dam water level to 142 feet. This announcement has sparked safety concerns in Kerala. The budget also featured populist schemes like gold coins for newborns and marriage assistance.


