Connect with us

carabao cup

കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചക്ക് വിരാമം

ന്യൂകാസിൽ യുനൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുനൈറ്റഡിന്റെ കിരീട നേട്ടം.

Published

|

Last Updated

ലണ്ടന്‍ | ആറ് വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിട്ട് കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. വെംബ്ലി സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുനൈറ്റഡിന്റെ കിരീട നേട്ടം. കാസെമീറോ, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് സ്‌കോറര്‍മാര്‍.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മേധാവിത്വം പുലര്‍ത്താന്‍ മാഞ്ചസ്റ്ററിന് സാധിച്ചു. സെറ്റ് പീസിനെ തുടര്‍ന്നുള്ള ലൂക് ഷായുടെ ക്രോസ്സിന് കാസെമീറോ സുന്ദരമായി ഹെഡ് ചെയ്യുകയായിരുന്നു. ബോക്‌സിന്റെ മധ്യത്തില്‍ നിന്നുള്ള ആ ഹെഡര്‍ പതിച്ചത് വലയുടെ വലതുമൂലയിലാണ്. 33ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. അധികം വൈകാതെ 39ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള ഇടങ്കാലനടിയില്‍ റാഷ്‌ഫോര്‍ഡ് ടീമിന്റ രണ്ടാം ഗോള്‍ നേടി.

2017ലാണ് ഏറ്റവും ഒടുവില്‍ യുനൈറ്റഡ് ഒരു കിരീടം നേടിയത്. ഈ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ പടിപടിയായി മികവ് പ്രകടിപ്പിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. 68 വര്‍ഷത്തിനിടെ ആദ്യമായി പ്രധാന ആഭ്യന്തര കിരീടം നേടുക എന്ന ലക്ഷ്യമിട്ടാണ് ന്യൂകാസില്‍ ബൂട്ടുകെട്ടിയത്.