Connect with us

Kerala

സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ ജില്ലാ, താലൂക്ക് തല ആശുപത്രികളിലും മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും : വീണാ ജോര്‍ജ്

ആദ്യ ഘട്ടത്തില്‍ 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി 8 ആശുപത്രികളിലാണ് മാമോഗ്രാം സ്ഥാപിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ, താലൂക്ക് തല ആശുപത്രികളിലും മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകളിലും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേയാണ് ജില്ലാ,  താലൂക്ക് ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് ലക്ഷ്യംവെക്കുന്നത്.  ആദ്യ ഘട്ടത്തില്‍ 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി 8 ആശുപത്രികളിലാണ് മാമോഗ്രാം സ്ഥാപിക്കുന്നത്.

നിലവില്‍ മാമോഗ്രാം അനുവദിച്ചിട്ടുള്ളത് ആലപ്പുഴ ജനറല്‍ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, പാല ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രികളിലാണ്. ഇതില്‍ 5 ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് ആശുപത്രികളിലും ഉടന്‍ മെഷീന്‍ എത്തുമെന്നും ഉടന്‍തന്നെ മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീന്‍ ചെയ്തുവരുന്നുണ്ട് . 1.53 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 7.9 ലക്ഷത്തിലധികം പേര്‍ക്കും സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്തനാര്‍ബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യവകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.