Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരം; മോദി വീണ്ടുമെത്തിയാല്‍ പുടിനെ പോലെയാകും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകുമെന്നും റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരിക്കല്‍ കൂടി നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകുമെന്നും റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ബിജെപി-ആര്‍എസ്എസ് ആശയങ്ങള്‍ വിഷമാണ്. അവരില്‍ നിന്നും അകന്നു നില്‍ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭയപ്പെടുത്തിയാണ് മോദി രാജ്യം ഭരിക്കുന്നത്. ഇഡിയെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ആയുധമാക്കി ബിജെപി മാറ്റി. ബിജെപി-ആര്‍എസ്എസ് ആശയങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇവരുടെ ആശയങ്ങളെ എതിര്‍ത്താല്‍ ഭീഷണിയെത്തുടര്‍ന്ന് പാര്‍ട്ടിയും സൗഹൃദവും സഖ്യവും ഉപേക്ഷിക്കേണ്ടിവരുമെന്നും ഖാര്‍ഗെ പറഞ്ഞു.

ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ഭീഷണിയുണ്ട്. എന്ാല്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ പോരാട്ടം രാഹുല്‍ തുടരുകയാണ്. ഇന്നും മണിപ്പൂരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു, നൂറുകണക്കിന് വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു