Connect with us

kerala sahityolsav 22

കേരള സാഹിത്യോത്സവിന് നാളെ തുടക്കം

ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് കേരള സാഹിത്യോത്സവ്.

Published

|

Last Updated

എറണാകുളം | എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 29ാം എഡിഷന് വെള്ളിയാഴ്ച എറണാകുളം ടൗൺ ഹാളിൽ തുടക്കം കുറിക്കും. രണ്ട് ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21,700 ബ്ലോക്ക്, 7,000 യൂനിറ്റ്, 648 സെക്ടർ, 120 ഡിവിഷൻ തമിഴ്നാട്ടിലെ നീലഗിരി അടക്കം 17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്. 25 പുസ്തകങ്ങളെയും 17 എഴുത്തുകാരെയും സംബന്ധിച്ചുള്ള ചർച്ചയും സെമിനാറും കേരള സാഹിത്യോത്സവിനു മുന്നോടിയായി നടന്നു. മൂന്ന് ദിവസത്തെ സാഹിത്യ സാംസ്കാരിക ചർച്ചകളും മത്സര പരിപാടികളുമായി ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് കേരള സാഹിത്യോത്സവ്. പ്രമുഖ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെയാണ് ആദ്യത്തെ മൂന്ന് ദിവസത്തെ പരിപാടികൾ. ആദ്യദിനമായ നാളെ ലോക സാഹിത്യം, ഇംഗ്ലീഷ്, അറബി സാഹിത്യ മേഖലകളിലെ ആധുനിക രീതികൾ എന്നീ വിഷയങ്ങളിൽ പഠനങ്ങൾ നടക്കും. ബെന്യാമിൻ, എസ് ഹരീഷ്, പി ജാബിർ, സനീഷ് ഇളയിടത്ത്, ഉമർ ഇബ്റാഹീം, എം ജുബൈർ, ഡോ. താജുദ്ദീൻ, സ്വാബിർ സഖാഫി പങ്കെടുക്കും. രാത്രി ഒമ്പതിന് അറബ് കലാവിഷ്കാരങ്ങളോടെ ഒന്നാംദിനം സമാപിക്കും. ശനിയാഴ്ച ഗുർണയുടെ എഴുത്ത് ലോകം, എഴുത്തുകാരന്റെ പ്രത്യയശാസ്ത്രം, സൂഫീ സാഹിത്യം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. മുസഫർ അഹമ്മദ്, എം ജി സുരേഷ്, എം ലുഖ്മാൻ, ഡോ.സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, പി രാമൻ, കെ ബി ബശീർ, പി എസ് കെ മൊയ്തു ബാഖവി മാടവന, കെ ടി സൂപ്പി, ശഫീഖ് ബുഖാരി, ഇല്യാസ് സഖാഫി സംബന്ധിക്കും. സൂഫി ഖവാലിയോടെ സമാപിക്കും.

ഞായറാഴ്ച കേരള രാഷ്ട്രീയത്തിന്റെ വർത്തമാനം, ചരിത്രത്തിന്റെ നിറം മാറ്റങ്ങൾ, മനുഷ്യാനന്തര കാലത്തെ കല എന്നീ വിഷയങ്ങളിൽ സംവാദം നടക്കും. ഡോ.പി സരിൻ, അഡ്വ. അരുൺ കുമാർ, ടി എ അലി അക്ബർ, എ എം ഷിനാസ്, ഡോ. പി ജെ വിൻസന്റ്, ഉമൈർ ബുഖാരി, ടി ടി ശ്രീകുമാർ, എം എസ് ബനേഷ്, സി ആർ കെ മുഹമ്മദ് പങ്കെടുക്കും. വൈകീട്ട് 4.30ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ കേരള സാഹിത്യോത്സവ് അവാർഡ് ജേതാവ് എൻ എസ് മാധവന് പ്രമുഖ മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സാഹിത്യോത്സവ് പുരസ്കാരം സമ്മാനിക്കും. 50,000 രൂപയും ശിലാഫലകവുമടങ്ങുന്നതാണ് അവാർഡ്. മാധ്യമ പ്രവർത്തകരായ

വെങ്കിടേഷ് രാമകൃഷ്ണൻ, ജോണി ലൂക്കോസ്, രാജീവ് ശങ്കരൻ, കവി വീരാൻ കുട്ടി സംബന്ധിക്കും. സമരപ്പാട്ടുകളോടെ മൂന്നാം ദിനത്തിലെ പരിപാടികൾ സമാപിക്കും. 9, 10 തീയതികളിൽ മൂവാറ്റുപുഴ പെഴക്കാ പള്ളിയിൽ വിദ്യാർഥികളുടെ കലാപരിപാടികൾ, ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവയുണ്ടാകും. 144 മത്സര ഇനങ്ങളിൽ  എട്ട് വിഭാഗങ്ങളിലായി 2,000 വിദ്യാർഥികൾ  മത്സരിക്കും. ഐ പി ബി പുറത്തിറക്കുന്ന 33 പുസ്തകങ്ങളുടെ പ്രകാശനമുണ്ടാകും.

സെപ്തംബർ ഒമ്പതിന് ഉച്ചക്ക് 2.30ന് മാധ്യമ സെമിനാറിൽ ദാമോദർ പ്രസാദ്, ടി എം ഹർഷൻ, രാം മോഹൻ പാലിയത്ത്, മുഹമ്മദലി കിനാലൂർ സംബന്ധിക്കും. വൈകീട്ട് നാലിന് മത്സര പരിപാടികളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തും, എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എൻ ജഅഫർ സന്ദേശ പ്രഭാഷണം നടത്തും. ഡോ. രാജാ ഹരിപ്രസാദ് സാംസ്കാരിക പ്രഭാഷണം നിർവഹിക്കും. 10 ശനി രാവിലെ ഒമ്പതിന് ജെൻഡർ പൊളിറ്റിക്സുമായി ബന്ധപ്പെട്ട് ചർച്ചയിൽ മുസ്തഫ പി എറയ്ക്കൽ, ഡോ.അബൂബക്കർ, സയ്യിദ് ആശിഖ് സംബന്ധിക്കും. 11 മണിക്ക് കേരള പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ വി മനോജ്, ഫിർദൗസ് സഖാഫി, ബശീർ ചെല്ലക്കൊടി സംസാരിക്കും.

വൈകീട്ട് നാലിന് എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സ്വാദിഖ്, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പള്ളി, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് വി എച്ച് അലി ദാരിമി, ജന. സെക്രട്ടറി സയ്യിദ് ഹാശിം തങ്ങൾ,  സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി, സമസ്ത ജില്ലാ പ്രസിഡൻ്റ് കൽത്തറ അബ്ദുൽ ഖാദർ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, എസ് ജെ എം ജില്ലാ പ്രസിഡൻ്റ് അശ്റഫ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് മുസ്ലിയാർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി, എം മുഹമ്മദ് നിയാസ് , ഹാമിദലി സഖാഫി സംസാരിക്കും.

Latest